കുന്നംകുളം: വീട് കയറി ആക്രമിച്ച് ഗൃഹനാഥനെ കുത്തി പരിക്കൽപ്പിക്കുകയും വീട്ടിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ തല്ലിതകർക്കുകയും ചെയ്ത മൂന്നംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. നിർമ്മാണത്തിലിരിക്കുന്ന വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റുന്നതും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും നിറുത്തണമെന്ന് ആവശ്യപ്പെട്ടതിനായിരുന്നു ആക്രമണം.
കണ്ടാണശ്ശേരി ചൊവ്വല്ലൂർപ്പടി ചൂണ്ടപുരക്കൽ വീട്ടിൽ ശരത്തിനെയാണ് (29) കുന്നംകുളം സി.ഐ സൂരജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രാത്രി ചെമ്മണ്ണൂർ സ്വദേശി ചൂണ്ടപുരക്കൽ വിപ്ലവന്റെ വീടാക്രമിച്ച സംഘം വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന കാറും സ്കൂട്ടറും തല്ലിതകർത്തിരുന്നു. പുലർച്ച വീട്ടിൽ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം വാതിലിൽ തട്ടുകയും കതക് തുറന്ന സമയം വീടിനുള്ളിലേക്ക് കയറി കത്തികൊണ്ട് വിപ്ലവനെ കുത്തുകയും ചെയ്തു. സംഭവം കണ്ട് തടയാൻ വന്ന വിപ്ലവന്റെ ഭാര്യയെ കത്തികൊണ്ട് ആക്രമിച്ച് തള്ളി താഴെയിട്ട് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു. വിപ്ലവന്റെ സഹോദരന്റെ മകനാണ് അറസ്റ്റിലായ ശരത്. സബ് ഇൻസ്പെക്ടർമാരായ ഷക്കീർ അഹമ്മദ്, മണികണ്ഠൻ, എ.എസ്.ഐ സുമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ റഷീദ്, സി.പി.ഒമാരായ സുജിത്ത്, ജോൺസൺ, റിജിൻ ദാസ്, സച്ചു, ഹരികൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |