10 വർഷം പിന്നിട്ടിട്ടും നവീകരണം പൂർത്തിയായില്ല
കൊല്ലം: നവീകരണം തുടങ്ങി വർഷം 10 കഴിഞ്ഞെങ്കിലും കൊല്ലം തോട് ഒരു കര പറ്റുന്നില്ല. കോവളം -ബേപ്പൂർ ദേശീയ ജലപാതയുടെ ഭാഗമായ തോടിന്റെ നവീകരണജോലികൾ 2010ലാണ് ആരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി 15ന് പാത ജലഗതാഗതത്തിന് മുഖ്യമന്ത്രി തുറന്നു കൊടുത്തെങ്കിലും നവീകരണ പ്രവൃത്തികൾ ഇപ്പോഴും ഇഴയുകയാണ്.
ആറു റീച്ചുകളായി തിരിച്ച് കരാർ നൽകിയ ജോലികളിൽ രണ്ടു റീച്ചുകളുടെ നിർമ്മാണമാണ് നാടിനാകെ മാനക്കേടാകുന്നത്. മൂന്നാം റീച്ചിന്റെ 20 ശതമാനം ജോലികൾ മാത്രമാണ് 10 വർഷം കൊണ്ട് പൂർത്തിയായത്. കനാലിന്റെ ഇരുവശങ്ങളിലും ഭിത്തികെട്ടി ബലപ്പെടുത്തുന്ന ജോലികളാണ് കരാറുകാരന്റെ വീഴ്ച മൂലം അനിശ്ചിത്വത്തിലായത്. ഇയാളെ ഒഴിവാക്കിയപ്പോൾ കോടതി ഉത്തരവിന്റെ ബലത്തിൽ വീണ്ടുമെത്തി. വീഴ്ചകൾ തുടർക്കഥയായതോടെ രണ്ടാമതും ഒഴിവാക്കി പ്രവൃത്തികൾ റീ ടെണ്ടർ ചെയ്യാനുളള നടപടികൾ പുരോഗമിക്കുകയാണ്. അഞ്ചാം റീച്ചിന്റെ ഭാഗമായ കല്ലുപാലം പുനർ നിർമ്മാണവും ഇഴഞ്ഞു നീങ്ങുകയാണ്. 2018ലാണ് കല്ലുപാലം പൊളിച്ചത്. പുതിയ പാലത്തിനുള്ള പൈലിംഗ് മാത്രമാണ് ഇതുവരെ നടന്നത്. ഒക്ടോബറിൽ ജോലികൾ പൂർത്തിയാക്കണമെന്ന് എം. മുകേഷ് എം.എൽ.എ വിളിച്ച യോഗത്തിൽ കരാറുകാരന് അന്ത്യശാസനം നൽകിയെങ്കിലും ഫലം കണ്ടില്ല.
ഒന്നാംഘട്ടം
കായൽ കൈയേറിയ 980 പേരെ ഒഴിപ്പിച്ച് കുറ്റിക്കാടുകൾ നീക്കി തോടിന്റെ ആഴവും വീതിയും കൂട്ടി ഗതാഗതത്തിന് സജ്ജമാക്കുകയായിരുന്നു ഒന്നാം ഘട്ട പദ്ധതി. ദേശീയ ജലപാതയുടെ മറ്റൊരു ഭാഗമായ കാപ്പിൽ കായൽ മുതൽ വർക്കല കഠിനംകുളം വരെയുളള ഭാഗത്തെ ജോലികൾക്കും നീക്കമില്ല. 5 കിലോമീറ്റർ ദൂരെയുള്ള 372 കൈയേറ്റക്കാരെ ഒഴിപ്പിക്കാനുളള നടപടി ആരംഭിച്ചതേയുള്ളൂ. ഒന്നാംഘട്ട വികസനത്തിൽ ഫ്ളാറ്റുകളും മറ്റും കെട്ടി മാറ്റി പാർപ്പിക്കപ്പെട്ട പലരും ഇപ്പോഴും ഒഴിഞ്ഞുമാറാതെ അവിടെത്തന്നെ താമസിക്കുകയാണ്.
വെള്ളത്തിലായ ചരിത്രം
കൊല്ലം തോടിന്റെ നീളം 7.86 കി. മീറ്റർ
6 റീച്ചുകളായി തിരിച്ച് നവീകരണം
ആകെ ചെലവ് 28 കോടി, കല്ലുപാലത്തിന് 5 കോടി
കല്ലുപാലം മുതൽ അഷ്ടമുടി വരെ 6-ാം റീച്ചിന്റെ നവീകരണം പൂർണം
5 റീച്ചുകളിലെ നവീകരണം കൈയേറ്റക്കാർ തടഞ്ഞു
980 കൈയേറ്റക്കാരെ ഒഴിപ്പിച്ച് 2015ൽ നവീകരണം പുനരാരംഭിച്ചു
പിന്നെയും പലവിധത്തിൽ ജോലികൾ തടസപ്പെട്ടു
മൂന്നാം റീച്ചിന്റെ കരാറുകാരനെ രണ്ടുതവണ ഒഴിവാക്കി
ആഴം കൂട്ടലിന്റെ മറവിൽ മണൽ കടത്തിയത് വിവാദമായി
കളക്ടർ പ്രത്യേക ഉത്തരവിറക്കി മണൽ വില്പന ഒഴിവാക്കി
ഇനി ഒഴിപ്പിക്കേണ്ടത് അറുപതോളം കൈയേറ്റങ്ങൾ
മൂന്നാം റീച്ചിന്റെ അവശേഷിക്കുന്ന ജോലികൾ വീണ്ടും ടെൻഡർ നൽകാനുള്ള നടപടികൾ പൂർത്തിയായി. പാലത്തിന്റെ നിർമ്മാണം 2022 ജനുവരിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ
എ. നദീർ, എക്സിക്യൂട്ടീവ് എൻജിനീയർ, ഉൾനാടൻ ജലഗതാഗത വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |