മലപ്പുറം: ലോക്ക്ഡൗണും പ്രളയവുമെല്ലാം കഴിഞ്ഞെങ്കിലും ജില്ലയിലെ കർഷകരിപ്പോഴും പ്രതിസന്ധിയിലാണ്. അദ്ധ്വാനത്തിനൊത്ത വരുമാനം ലഭിക്കുന്നില്ലെങ്കിലും കൃഷിയോടുള്ള പ്രിയം കാരണമാണ് പലരുമിപ്പോൾ കൃഷി ചെയ്യാൻ തയ്യാറാവുന്നത്. ജില്ലയിൽ വ്യാപകമായി ചെയ്തു പോരുന്ന കപ്പയ്ക്ക് കിലോയ്ക്ക് എട്ട് രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. ലോക് ഡൗണിന് മുമ്പ് 18 രൂപ വരെ കപ്പയ്ക്ക് ലഭിച്ചിരുന്നു. ലോക്ക്ഡൗൺ സമയത്ത് വെറും മൂന്ന് രൂപയിലേക്ക് ഒതുങ്ങിയ കപ്പയ്ക്ക് ഇപ്പോഴും എട്ട് രൂപ വരെ ഉയർന്നിട്ടൊള്ളു എന്നതാണ് കർഷകരുടെ ആശങ്ക.
ലോക്ക്ഡൗണിൽ വ്യാപകമായി കപ്പ ചലഞ്ച് നടന്നതോടെ കർഷകർക്ക് കുറച്ചെങ്കിലും ആശ്യാസമായിരുന്നു. കാര്യമായ വിലയും ഏറ്റെടുക്കാൻ ആളുകളും ഇല്ലാത്തതിനാൽ നിലവിൽ കർഷകർ കപ്പയോട് അൽപ്പം അകലം പാലിക്കുന്ന മട്ടാണ്. ജില്ലയിൽ ഉത്പാദിപ്പിക്കുന്ന മറ്റു വിളകളുടേയും അവസ്ഥ സമാനമാണ്. പച്ചക്കറി വിളകൾക്കെല്ലാം ലോക്ഡൗൺ സമയത്ത് വില കുറഞ്ഞതിൽ പിന്നെ വിലയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒരുഏക്കർ പാട്ടഭൂമിക്ക് 45,000 രൂപ മുതലാണ് കർഷകർ നൽകേണ്ടത്. ഇതിന് പുറമെ പരിപാലനത്തിനായി വീണ്ടും പണം മുടക്കി വിളകൾ വിപണിയിൽ എത്തിക്കുമ്പോൾ കിട്ടുന്ന തുക പാട്ടമൊടുക്കാൻ മാത്രമേ തികയുകയൊള്ളു എന്ന് കർഷകർ പറയുന്നു. കഴിഞ്ഞ വർഷം വരെ കപ്പ കയറ്റുമതിക്കായി മറ്റു സംസ്ഥാനങ്ങളിൽ നിന്നും ചരക്ക് വാഹനങ്ങൾ വ്യാപകമായി ജില്ലയിൽ എത്തിയിരുന്നു. നിലവിൽ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതി കുറഞ്ഞതും കർഷകരെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.
നഷ്ടപരിഹാരം ഇനിയും ബാക്കി
കഴിഞ്ഞ വർഷത്തെ പ്രകൃതിക്ഷോഭത്തിലെ കൃഷിനാശത്തിനുള്ള നഷ്ടപരിഹാര തുക സർക്കാർ ഇനിയും കൊടുത്ത് തീർന്നിട്ടില്ല. വലിയൊരു വിഭാഗം കർഷകർക്ക് ഇനിയും തുക കിട്ടേണ്ടതുണ്ട്. എല്ലാനഷ്ടവും മറന്ന് ഇപ്രാവശ്യവും കൃഷിയിലേക്ക് ഇറങ്ങിയവർക്ക് വീണ്ടും വന്നെത്തിയത് വിനാശ കാലം. കഴിഞ്ഞ മാസം പെയ്ത അതിതീവ്ര മഴയിൽ ജില്ലയിലെ പലയിടങ്ങളിലും വെള്ളം കയറിയും കാറ്റടിച്ചും നിരവധി വിളകൾ നശിച്ചുപോയിരുന്നു. വാഴയാണ് കൂടുതലായും നശിച്ചത്. കൃഷിനാശം സംഭവിച്ച കർഷകർക്ക് ഏറ്റവും വേഗത്തിൽ നഷ്ടപരിഹാര തുക നൽകാമെന്ന് സർക്കാർ പറഞ്ഞിരുന്നുവെങ്കിലും നിലവിൽ കൃഷിനാശം സംബന്ധിച്ച അപേക്ഷകളിൽ പരിശോധന പോലും ത്വരിതഗതിയിൽ പൂർത്തീകരിക്കാൻ കൃഷി വകുപ്പിന് ആയിട്ടില്ല.
ലോക്ക് ഡൗണിന് മുമ്പ്, ഇപ്പോൾ
കപ്പ - 18-20 രൂപ വരെ 8 രൂപ
വാഴ - 50 രൂപ 22 രൂപ
ചേന - 40 രൂപ 25 രൂപ
വെള്ളേരി - 18 രൂപ 8 രൂപ
കർഷകരുടെ ഉത്പ്പന്നങ്ങൾ വിൽക്കാൻ പഞ്ചായത്തുകളിൽ ഓരോ കേന്ദ്രങ്ങൾ ആരംഭിച്ചാൽ കൂടുതൽ സഹായകരമാകും. എല്ലാം കൃഷിഭവനിലേക്ക് ഏകീകരിക്കാതെ കർഷകർക്ക് മാർക്കറ്റിംഗ് സംവിധാനത്തിനായി പുതിയ പദ്ധതികൾ കൊണ്ടുവരണം.
നജ്‌മുദ്ധീൻ
കൃഷി ഓഫീസർ, അരീക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |