കുട്ടനാട് : തുടർച്ചയായ മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും മടവീഴ്ചയും കാരണം കുട്ടനാട്ടിൽ പുഞ്ചകൃഷിയുടെ താളംതെറ്റി. നിശ്ചിത സമയത്ത് വിത നടത്താനാവാതെ വന്നതോടെ കർഷകർ ആശങ്കയിലാണ്. ഒക്ടോബർ 15ഓടെ ആരംഭിക്കുന്ന പുഞ്ചകൃഷി ഫെബ്രുവരി പകുതിയോടെ വിളവെടുക്കുകയാണ് പതിവ്. ഇപ്രാവശ്യം കാലാവസ്ഥയിലുണ്ടായ മാറ്റം കാരണം, പുഞ്ചകൃഷിയ്ക്കുള്ള ഒരുക്കങ്ങൾ കൃത്യമായി നടത്തിവന്ന പാടശേഖരങ്ങളിൽ പോലും വിതയ്ക്കാനായില്ല.
ദിവസങ്ങളായി തുടരുന്ന മഴ പൂർണമായി ശമിക്കാത്തതിനാൽ പാടശേഖരങ്ങളിൽ വീണ മടകുത്താനോ മോട്ടോറുകൾ നടത്തി വെള്ളം വറ്റിക്കാനോ കഴിയാത്ത സ്ഥിതിയാണ് മിക്ക പാടശേഖരങ്ങളിലും . മഴമാറി വെള്ളമിറങ്ങി കഴിഞ്ഞാൽ മാത്രമേ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാൻ പറ്റുകയുള്ളൂ. വിത നടത്താവുന്ന തരത്തിൽ പാടശേഖരങ്ങൾ ഒരുക്കിയെടുക്കാൻ കുറഞ്ഞത് പത്തുദിവസമെങ്കിലും വേണ്ടിവരും . ഈ മാസം അവസാനമോ, അടുത്തമാസം ആദ്യമോ മാത്രമേ കൃഷി ഇറക്കാൻ കഴിയൂ. എങ്കി, വിളവെടുപ്പ് ഏപ്രിലിലേക്ക് നീളും. മാർച്ച് പത്തിന് ശേഷം എപ്പോൾ വേണമെങ്കിലും വേനൽ മഴ ആരംഭിക്കാമെന്നതിനാൽ പുഞ്ചകൃഷി വിളവെടുപ്പും മഴയിൽ മുങ്ങാൻ സാദ്ധ്യതയേറെ.
കർഷകർ പറയുന്നത്
പുഞ്ചകൃഷി ഇറക്കുന്നത് വൈകിയ സാഹചര്യത്തിൽ 120 ദിവസം മൂപ്പുള്ള ഡി വൺ പോലുള്ള നെൽവിത്ത് ഇനങ്ങൾ ഒഴിവാക്കി 90 ദിവസം കൊണ്ട് വിളവെടുക്കുന്ന മനുരത്ന പോലുള്ള വിത്തുകൾ ലഭ്യമാക്കിയാലേ കൃഷി മുന്നോട്ടു കൊണ്ടുപോകാനാകൂവെന്നാണ് കർഷകർ പറയുന്നത്. ഇത്തരം വിത്തിനങ്ങൾ സർക്കാർ ലഭ്യമാക്കിയാൽ വിളവെടുപ്പ് പരമാവധി വേഗത്തിലാക്കാൻ കഴിയും.
ആറുകളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ പാടങ്ങളിലെ വെള്ളം വറ്റിക്കുന്നതിന് പറയും പെട്ടിയും രീതിക്ക് പകരം പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തണം. മൂപ്പ് കുറഞ്ഞ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ആവശ്യത്തിന് കർഷകർക്ക് ലഭ്യമാക്കണം .
അനിൽകുമാർ,
കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |