പാലാ: പഴയ സഹപാഠികൾ മുന്നിലെത്തിയപ്പോൾ പാലാ മരിയസദനിലെ മൂന്ന് വർഷത്തെ നിശബ്ദജീവിതത്തിന്റെ പുറംതോടുകൾ പൊട്ടിച്ച് ഇന്ദുലേഖ പുറത്തുവന്നു. പിന്നെ, പഴയ ആഹ്ളാദങ്ങളിലേക്ക്. കൂട്ടുകാരെ ചേർത്തിരുത്തി അവർ പാടി. ''ഒരു കൊച്ചുസ്വപ്നത്തിൻ ചിറകുമായവിടുത്തെ അരികിൽ ഞാനിപ്പോൾ...'' പഴയകാല സിനിമയിലെ വികാര നിർഭരമായ രംഗം പോലെയായി ഈ സമാഗമം.
ഇന്ദുലേഖ ആരെന്നല്ലേ? മലയാളത്തിലെ ശബ്ദചരിത്രം കുറിച്ച സിനിമ 'ബാലനി' ലെ നായിക എം.കെ. കമലത്തിന്റെ മകൾ. നാലുവർഷം മുമ്പ് ഭർത്താവ് മരിച്ചതോടെയാണ് ഇന്ദുലേഖ ഇരുട്ടിന്റെ തിരശീലയ്ക്കു മറവിലായിപ്പോയത്. മക്കളില്ലാത്ത ഇന്ദുലേഖയുടെ മനസ്സിലേയ്ക്ക് ഭയത്തിന്റെ ഇരുട്ട് കയറിക്കൂടി. പലപ്പോഴും ഞെട്ടിവിറച്ചു. നിലവിളിച്ചു. അങ്ങനെ 2018ലാണ് അശരണരുടെ ആശാകേന്ദ്രമായ പാലാ മരിയസദനിൽ വന്നുപെട്ടത്.
ഇവിടെ ചികിത്സയും പരിചരണവും തുടർന്നെങ്കിലും ഇന്ദുലേഖ നിശബ്ദയായിരുന്നു. എന്തുചോദിച്ചാലും ഒരു മൂളൽ മാത്രം മറുപടി. ശബ്ദത്തിലൂടെ ചരിത്രം കുറിച്ച അമ്മയുടെ മകൾക്ക് നിശബ്ദ ജീവിതമെന്ന ദുർവിധി.!
വൈക്കം ടി.വി. പുരം ഗവ. സ്‌കൂളിലെ 1979- 80 ബാച്ചിലെ വിദ്യാർത്ഥിനിയായിരുന്നു ഇന്ദുലേഖ. അവിടത്തെ പൂർവവിദ്യാർത്ഥികളുടെ വാട്‌സാപ് കൂട്ടായ്മയിൽ അന്നത്തെ പ്രധാന കലാകാരിയായിരുന്ന ഇന്ദുലേഖയെ മാത്രം അവർക്ക് ചേർക്കാനായില്ല. അവരുടെ തുടർച്ചയായ തെരച്ചിലാണ് ഇന്നലെ പാലാ മരിയാസദനിൽ എത്തിച്ചേർന്നത്.
അങ്ങിനെ പഴയ കൂട്ടുകാരായ സുരേഷ് ഗോപാലകൃഷ്ണനും ഇന്ദിരയും മോഹൻദാസും തിരുമേനിയും കുമാരിയുമൊക്കെ ഇന്നലെ ഇന്ദുലേഖയെ തേടി മരിയാസദനത്തിൽ എത്തി.
പഴയ കൂട്ടുകാരെ കണ്ടപ്പോൾ ആദ്യം തിരിച്ചറിയാൻ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് എല്ലാവരെയും ഇന്ദുലേഖ പേരെടുത്ത് വിളിച്ചു. ' 'ഇങ്ങനൈയൊരു കൂടിച്ചേരൽ ഞാാനൊരിക്കലും പ്രതീക്ഷിച്ചില്ല ' എല്ലാവരോടുമായി അവർ പറഞ്ഞു.
വികാരനിർഭരമായ ഒരു കൂടിച്ചേരലിനാണ് ഇന്നലെ മരിയാസദനം സാക്ഷ്യം വഹിച്ചതെന്ന് ഡയറക്ടർ സന്തോഷ് ജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |