കൊച്ചി: ഓൺലൈൻ ക്ലാസിനോട് ബൈ പറഞ്ഞ് സംഗീതവും നൃത്തവും ചിത്രരചനയുമടക്കം പഠിക്കാൻ കുട്ടികൾ കലാകേന്ദ്രങ്ങളിൽ എത്തിത്തുടങ്ങി. ജില്ലയിലെ ഭൂരിഭാഗം കലാപഠന കേന്ദ്രങ്ങളിലും ക്ലാസുകൾ പഴതുപോലെ തകൃതി. കൃത്യമായി സാമൂഹിക അകലം പാലിച്ചാണ് പ്രവർത്തനം. ഒന്നര വർഷത്തെ ഇളവേയ്ക്ക് ശേഷം സ്കൂൾ തുറന്നത് സാമ്പത്തിക ഞെരുക്കത്തിലായ സ്ഥാപനങ്ങൾക്കും അദ്ധ്യപകർക്കും ചില്ലറയൊന്നുമല്ല ആശ്വാസം നൽകിയത്.
കുട്ടികൾ കുറവാണ്. എന്നാൽ പുതിയ അഡ്മിഷനുകൾ വന്നുതുടങ്ങിയത് ശുഭപ്രതീക്ഷയാണെന്ന് അദ്ധ്യാപകർ പറയുന്നു. ചെറിയ കുട്ടികൾക്കുള്ള ക്ലാസുകൾ ഓൺലൈനിൽ തന്നെയാണ്. രാവിലെയും വൈകിട്ടും ഇവർക്ക് ക്ലാസ് നൽകുന്നുണ്ട്. കുട്ടികളെ അയക്കാൻ മാതാപിതാക്കൾ മടിക്കുന്നതാണ് ഓൺലൈൻ ക്ലാസുകൾ തുടരാൻ സ്ഥാപനങ്ങളെ നിർബന്ധിതരാക്കുന്നത്. ചെറുതും വലുതുമായി 500ലധികം കലാപഠന കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. വീടുകൾ കേന്ദ്രീകരിച്ചുള്ള ക്ലാസുകൾ കൂടിയെടുത്താൽ ആയിരത്തോളം വരും.
ബാച്ചുകൾ കൂട്ടും
ചിത്രരചനയ്ക്ക് മാത്രം 200ലധികം കുട്ടികൾ ഉണ്ടായിരുന്ന ഇടപ്പള്ളി ചങ്ങമ്പുഴ കലാവേദിയിൽ കുട്ടികൾ നേർപകുതിയായി കുറഞ്ഞു. നൃത്തം, ശാസ്ത്രീയ സംഗീതം, വയലിൻ, കീബോർഡ് എന്നിവയിലും പഴയതുപോലെ കുട്ടികളില്ല. പ്രതിദിനം കുട്ടികൾ ചേരാനെത്തുന്നത് പരിഗണിച്ച് ബാച്ച് പതിയെ ഉയർത്താനാണ് ആലോചന. ചില പഠനകേന്ദ്രങ്ങളിൽ പുതിയ ബാച്ചുകൾ വന്നുകഴിഞ്ഞു. ഒരു ക്ലാസിൽ പത്ത് കുട്ടികളെന്നാണ് കണക്ക്. സാമൂഹിക അകലം ഉറപ്പാക്കാനാണിത്. രണ്ട് ഡോസ് വാക്സിനെടുത്ത അദ്ധ്യാപകരാണ് ക്ലാസെടുക്കുന്നത്. വാക്സിനേഷൻ പൂർത്തിയാക്കാത്ത അദ്ധ്യാപകർക്ക് ഓൺലൈൻ ക്ലാസ് നൽകാനാണ് നിർദ്ദേശം.
ശനിയാഴ്ച ക്ലാസ്
സ്കൂകൂളുകൾ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയത് കലാകേന്ദ്രങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്. കുട്ടികൾ കൂടുതൽ പ്രവേശനം എടുത്തിരുന്നത് ശനി, ഞായർ ദിവസങ്ങളിലെ ക്ലാസുകൾക്കായിരുന്നു. വിവാഹമടക്കമുള്ള ചടങ്ങുകൾ ഞാറയാഴ്ചകളിലായത് കുട്ടികളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. മറ്റ് ദിവസങ്ങളിൽ രാവിലെയും വൈകിട്ടും കുട്ടികൾ എത്തുമെന്ന പ്രതീക്ഷയിലാണ് സ്ഥാപനങ്ങൾ. അതേസമയം ഓൺലൈൻ ക്ലാസുകളിലൂടെ ചിത്രരചനയടക്കം പഠിച്ചെടുക്കാൻ അധിക സമയം വേണം. മാത്രമല്ല, കുട്ടികളുടെ ശ്രദ്ധ അനിവാര്യമായതിനാൽ ഓഫ് ലൈൻ ക്ലാസുകളാണ് മികച്ചതെന്നാണ് അദ്ധ്യാപകരുടെ സാക്ഷ്യം.
"സ്കൂൾ തുറന്നതിന് പിന്നാലെ കലാവേദിയും പഴയതുപോലെ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ കുട്ടികളെത്തുമെന്നാണ് പ്രതീക്ഷ."
ചങ്ങമ്പുഴ കലാവേദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |