കോവളം: കൊവിഡ് പ്രതിസന്ധിയിൽ വട്ടംചുറ്റിയ നെയ്‌ത്തുശാലകളിൽ ഇപ്പോഴും അവഗണയുടെ കഥകൾ മാത്രം. ഒരുകാലത്ത് ജീവനോപാധിയായിരുന്ന പല നെയ്‌ത്തുശാലകളിലെയും തറികൾ നിശ്ചലമായിട്ട് വർഷങ്ങളായി. നെയ്‌ത്ത് അറിയാവുന്ന പലരും ഇന്ന് ഉപജീവനത്തിനായി മറ്റു തൊഴിലുകൾ ചെയ്യേണ്ട അവസ്ഥയാണ്.
നിലവിൽ സംസ്ഥാന സർക്കാരിന്റെ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണ പദ്ധതിയാണ് കൈത്തറി മേഖലയ്ക്ക് ജീവശ്വാസം നൽകിയിരുന്നത്. എന്നാൽ സ്‌കൂളുകൾ തുറന്നപ്പോൾ യൂണിഫോം നിർബന്ധമല്ലാത്തതിനാൽ അതും വഴിമുട്ടിയ അവസ്ഥയിലാണ്. യൂണിഫോം തുണിനെയ്‌ത്തിന്റെ കൂലിയുടെ 60 ശതമാനം തുക സംസ്ഥാന സർക്കാർ നേരിട്ട് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇതിലുള്ള കാലതാമസവും തൊഴിലാളികളെ കാര്യമായി ബാധിക്കുന്നുണ്ട്. വീടുകളിലും കൈത്തറി സഹകരണ സംഘങ്ങളിലുമായി പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളിൽ ഭൂരിഭാഗവും വനിതകളാണ്. വായ്പയെടുത്തും കടം വാങ്ങിയും തറികൾ സ്ഥാപിച്ചവരും തുണിത്തരങ്ങൾക്ക് ആവശ്യക്കാരില്ലാതെ വലയുകയാണ്.
സർക്കാർ ഇടപെടൽ വേണം
-------------------------------------------
കൈത്തറി തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്ന് 750 രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലയിലെ ഭൂരിഭാഗം തൊഴിലാളികളും അംഗങ്ങളല്ലാത്തതുകാരണം അതും ലഭിക്കാത്ത അവസ്ഥയാണ്. തൊഴിലാളികളുടെ അഭാവവും ഈ മേഖലയിലെ വലിയ പ്രതിസന്ധിക്ക് കാരണമാണ്. വിദഗ്ദ്ധ തൊഴിലാളിക്ക് പോലും 200 മുതൽ 250 വരെയാണ് ദിവസവേതനമായി ലഭിക്കുന്നത്. മറ്റ് ജോലിക്ക് പോകാൻ കഴിയാത്ത ആളുകൾ മാത്രമാണ് ഇപ്പോഴും ഈ മേഖലയിൽ ജോലിയിൽ തുടരുന്നത്.
ജില്ലയിലെ കൈത്തറി സർക്കിളുകൾ
------------------------------------------------------
വിഴിഞ്ഞം, ബാലരാമപുരം, ഊരൂട്ടമ്പലം,നേമം, തിരുവനന്തപുരം, കുളത്തൂർ,
ചിറയിൻകീഴ്, നെടുമങ്ങാട്, നെയ്യാറ്റിൻകര, പാറശാല,
അവണാകുഴി, വെങ്ങാനൂർ, തിരുപുറം, കാഞ്ഞിരംകുളം, കരുംകുളം
ജില്ലയിൽ - 300ഓളം പ്രാഥമിക
കൈത്തറി സംഘങ്ങൾ
5000 - തൊഴിലാളികൾ
പ്രതിസന്ധിക്ക് കാരണം
-------------------------------------------
കുടിശിക തുക കിട്ടാനുണ്ട്
യൂണിഫോമിന് ആവശ്യക്കാരില്ല
അസംസ്‌കൃത വസ്‌തുക്കളില്ല
സർക്കാർ സഹായം കുറയുന്നു
ജോലിക്കുള്ള തുച്ഛമായ വരുമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |