തൃശൂർ : മലയാളത്തിൽ അനശ്വരമായി നിറഞ്ഞുനിൽക്കുന്ന പ്രണയ ഗാനമായ ' കാനന ചോലയിൽ ആടു മേയ്ക്കാൻ ' ... എന്ന ഗാനം പിറവിയെടുത്ത രമണന്റെ സംവിധായകൻ ഡി.എം. പൊറ്റേക്കാട്ട് വിട പറഞ്ഞിട്ട് അമ്പതാണ്ട്. തൃശൂർ എടത്തിരുത്തി പൊറ്റേക്കാട്ട് ദാമോദരൻ എന്ന ഡി.എം പൊറ്റേക്കാടിന്റെ 50ാം ചരമവാർഷികമായിരുന്നു ഇന്നലെ.
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'രമണൻ, കളിത്തോഴി എന്നീ കവിതകൾ അഭ്രപാളികളിലെത്തിച്ച് മലയാള സിനിമാ ലോകത്ത് ഏറെ ചലനം സൃഷ്ടിച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു പൊറ്റേക്കാട്. 46 വയസിനിടെ, കഥാകൃത്ത്, പത്രപ്രവർത്തകൻ, ചലച്ചിത്രകാരൻ, സിനിമാ സംവിധായകൻ, തിരക്കഥാകൃത്ത്, രാഷ്ടീയ പ്രവർത്തകൻ, നാടകപ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചു.
1926 ലാണ് ജനനം. സി.എച്ച് കണാരൻ, വി.എസ് അച്യുതാനന്ദൻ ഉൾപ്പെടെ നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് ഒളിത്താവളമൊരുക്കിയ തറവാട് കൂടിയാണ് പൊറ്റേക്കാട്ടിന്റെത്. എട്ടാം ക്ലാസിന് ശേഷം സഹോദരീ ഭർത്താവിനൊപ്പം സിലോണിലെത്തി തുടർപഠനം നടത്തി. സിലോൺ പര്യടനത്തിനിടെ എ.കെ.ജിയാണ് പൊറ്റേക്കാടിനെ നാട്ടിലേക്ക് ക്ഷണിച്ചത്. എയർഫോഴ്‌സിൽ ഫോട്ടോഗ്രാഫറായി ജോലി നോക്കിയെങ്കിലും കമ്യൂണിസ്റ്റ് ബന്ധം പറഞ്ഞ് പുറത്താക്കി. നാടക പ്രവർത്തനവുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് മണപ്പുറംകാരൻ കൂടിയായ രാമു കാര്യാട്ടിനെ പരിചയപ്പെടുന്നത്. 1967ൽ ചങ്ങമ്പുഴയുടെ 'രമണൻ' ഡി.എം. പൊറ്റേക്കാട്ട് തിരക്കഥയും സംവിധാനവും നിർവഹിച്ച് സിനിമയാക്കി. 1971ൽ ചങ്ങമ്പുഴയുടെ നോവലിനെ ആസ്പദമാക്കി 'കളിത്തോഴി' യുമിറങ്ങി. 1952 ൽ നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി എന്ന സിനിമ ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു. ഇ.എം.എസ്, വയലാർ, ദേവരാജൻ മാഷ്, കരുണാനിധി, പ്രേംനസീർ, ഷീല തുടങ്ങി നിരവധി പ്രമുഖരായി വ്യക്തിബന്ധം പുലർത്തിയിരുന്നു. 1971 നവംബർ 11 നാണ് വിടപറഞ്ഞത്. അദ്ദേഹത്തിന്റെ ഛായാചിത്രം അക്കാഡമിക്ക് കൈമാറൽ ചടങ്ങും ഇന്നലെ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |