കായംകുളം: കാദീശ ഓർത്തഡോക്സ് പള്ളിയിൽ നിന്ന് വർഷങ്ങൾ പഴക്കമുള്ള ഓട്ടുമണി മോഷ്ടിച്ച കേസിൽ മൂന്നുപേരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം ചേരാവള്ളി പുലിപ്പറത്തറ വീട്ടിൽ അനിൽ (46), കാർത്തികപ്പള്ളി മഹാദേവികാട് വടക്കേ ഇലമ്പടത്ത് വീട്ടിൽ പ്രസന്നകുമാർ (52), പള്ളിപ്പാട് നങ്ങ്യാർകുളങ്ങര വീട്ടൂസ് കോട്ടേജിൽ വാടകയ്ക്ക് താമസിക്കുന്ന രതി (42) എന്നിവരാണ് പിടിയിലായത്.
75 വർഷം പഴക്കമുള്ള 155 കിലോയോളം ഭാരം വരുന്ന ഓട്ടുമണിയാണ് മോഷ്ടിച്ചത്. പള്ളിയിൽ സെക്യൂരിറ്റിയായിരുന്ന അനിൽ പള്ളിയുടെ കിഴക്ക് വാടകയ്ക്ക് താമസിച്ചിരുന്ന രതിയുടെയും രതിയുടെ സുഹൃത്തായ പ്രസന്നകുമാറിന്റെയും സഹായത്തോടെ മണി മോഷ്ടിച്ച് രതിയുടെ വീട്ടിൽ സൂക്ഷിച്ചു. പിന്നീട് ആലപ്പുഴയിലുള്ള ആക്രിക്കടയിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും ലേലം വിളിച്ചെടുത്തതാണെന്നുള്ള പള്ളി അധികൃതരുടെ കത്ത് വേണമെന്ന് കടക്കാർ പറഞ്ഞതിനാൽ തിരികെ പോന്നു. തുടർന്ന് പാലക്കാട് പട്ടാമ്പിയിലുള്ള ആക്രിക്കച്ചവടക്കാരന് വിറ്റതായി പ്രതികൾ സമ്മതിച്ചു.
പട്ടാമ്പിയിൽ വിറ്റ മണി കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചു. സി.സി ടി.വി ദൃശ്യങ്ങൾ ലഭ്യമല്ലാതിരുന്ന കേസിൽ പൊലീസ് തന്ത്രപരമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി, പൊലീസുകാരായ രാജേന്ദ്രൻ, സുനിൽ കുമാർ, ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |