കോഴിക്കോട്: സംസ്ഥാന സർക്കാർ ഇന്ധനനികുതി കുറയ്ക്കാത്തതിനെതിരെ യുവമോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിനിടെ സംഘർഷം. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡ് ഉപരോധിച്ച പതിനഞ്ചോളം പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.കെ.സജീവൻ സമരം ഉദ്ഘാടനം ചെയ്തു. കേന്ദ്രം ഇന്ധനനികുതി കുറച്ചാൽ കേരളവും കുറയ്ക്കുമെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ വാക്ക് പാലിക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആക്ഷേപിച്ചു. നികുതി കുറയ്ക്കാനും ഇന്ധനവില ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താനും സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.റെനീഷ് അദ്ധ്യക്ഷത വഹിച്ചു. ജുബിൻ ബാലകൃഷ്ണൻ, രോഹിത് കമ്മലാട്ട്, ഹരിപ്രസാദ് രാജ, ഹരിഷ് മലാപ്പറമ്പ്, വിഷ്ണു പയ്യാനക്കൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |