പഴയപാലത്തിന് വയസ് 62
ആലക്കോട്: മലയോരപാതയെ കുപ്പിക്കഴുത്തിലാഴ്ത്തുന്ന പാലത്തിൽ മോചനമില്ലാതെ ആലക്കോട്. തിരഞ്ഞെടുപ്പിന് മുൻപ് കൊട്ടിഘോഷിച്ച് നിർമ്മാണോദ്ഘാടന മഹാമഹം നടത്തിയെങ്കിലും നിയമനടപടികൾ പൂർത്തിയാക്കുന്നതിലെ അലംഭാവം തടസമായി. പാലത്തിന്റെ ഒരു ഭാഗത്ത് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും മറുവശത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലവുമാണ്. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കാതെയാണ് കരാറുകാരൻ പാലം നിർമ്മാണം ആരംഭിച്ചത്.
പ്രശ്നം കോടതി വ്യവഹാരങ്ങളിലേക്ക് നീളുമെന്ന് ഉറപ്പായതോടെ കരാറുകാരൻ പണി നിറുത്തിവച്ച് മടങ്ങുകയായിരുന്നു. പാലത്തിന്റെ തൂണുകളുടെ പ്രവൃത്തി തുടങ്ങി ആഴ്ചകൾക്കകമാണ് ജനുവരിയിൽ പണി നിലച്ചത്. അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കേണ്ടത് ആലക്കോട് പഞ്ചായത്ത് അധികൃതരാണ്. ഇവിടെ പുറമ്പോക്ക് ഭൂമി ഉണ്ടെന്ന വാദവുമായി സ്ഥലം ഉടമകളെ അവഗണിച്ച് മുന്നോട്ടു പോയതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കിയത്.
റവന്യൂ വകുപ്പ് പുറമ്പോക്ക് ഭൂമിയിൽ കൂടിയാണ് അപ്രോച്ച് റോഡ് വരികയെന്ന് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് വില കൊടുത്ത് സ്ഥലം വാങ്ങേണ്ടെന്ന നിലപാട് സ്വീകരിച്ചതാണ് കുരുക്കായത്. കോടതിയിൽ നൽകിയ കേസിൽ സ്ഥലം അളന്നപ്പോൾ പുറമ്പോക്ക് ഭൂമിയല്ലെന്ന റിപ്പോർട്ട് ലഭിച്ചെന്ന് സ്ഥലം ഉടമ ബൈജു പറഞ്ഞു. അപ്രോച്ച് റോഡിനായി സ്ഥലം വിട്ടുകൊടുക്കുമ്പോൾ വീട് പൊളിക്കേണ്ടിവരുന്നതിനാൽ ന്യായവില നൽകണമെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.
സ്ഥലം ഏറ്റെടുക്കാനുള്ള തുക മൂന്ന് വർഷം മുമ്പ് ആലക്കോട് ഗ്രാമപഞ്ചായത്ത് വകയിരുത്തിയിരുന്നു. 20 ലക്ഷം രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. പുറമ്പോക്ക് ഭൂമിയിലൂടെയാണ് റോഡ് നിർമ്മിക്കുന്നതെങ്കിൽ ഫണ്ട് നീക്കിവച്ചത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. 62 വർഷം മുമ്പ് നിർമ്മിച്ച ആലക്കോട്, കരുവൻചാൽ പാലങ്ങൾ തകർച്ചാ ഭീഷണി നേരിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |