പാലോട്: പനങ്ങോട് പറങ്കിമാംവിള നവാസ് മൻസിലിൽ നാസിലെ ബീവി(42)യെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അബ്ദുൾ റഹീമിനെ പിടികൂടാനുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കിട്ടിയ തെളിവുകളനുസരിച്ച് ഇതൊരു ആസൂത്രിത കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് അബ്ദുൾ റഹീം ഭാര്യയെ കുത്തിക്കൊന്നത്. മൂന്നു കുത്തുകളാണ് ശരീരത്തിലേറ്റിരുന്നത്. കുത്തുകളിൽ നിന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണം. കൊലപാതകം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഇയാൾ കൊലക്കായുള്ള ആസൂത്രണം ആരംഭിച്ചിരുന്നു. കൊലപാതകശേഷം രക്ഷപ്പെടാനായി ഇയാൾ ഒരു ആക്ടിവ സ്കൂട്ടർ വാങ്ങിയിരുന്നു. ഈ വിവരം എല്ലാ പേരിൽ നിന്നും മറച്ചുവയ്ക്കുകയും ചെയ്തു. ഇതുകൂടാതെ ബുധനാഴ്ച രാത്രി സാധാരണ വരുന്നതിലും വൈകി വീട്ടിലെത്തിയ അബ്ദുൾ റഹീം രണ്ടു മിഠായി കൊണ്ടുവന്ന് ഭാര്യക്കും മകൾക്കും കൊടുത്തു. ഈ മിഠായിയിൽ അമിതമായി മയക്കുമരുന്ന് കലർന്നിരുന്നതായി സംശയമുണ്ട്. നാസിലാ ബീവിക്ക് കഴുത്തിന് പിന്നിലും നെഞ്ചിലുമായി മൂന്നുകുത്തുകളാണേറ്റത്. ഇതോന്നും തൊട്ടടുത്ത് കിടന്ന് ഉറങ്ങിയ മകളോ വീട്ടിലുണ്ടായിരുന്നവരോ അറിഞ്ഞിരുന്നില്ല.
ഇയാൾക്ക് നോട്ടിരട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. രണ്ടുവർഷം മുൻപ് ഇയാൾക്ക് ലക്ഷങ്ങളുടെ ബാദ്ധ്യത ഉണ്ടായതായും തുടർന്ന് ഇയാൾ നാടുകവിടുകയും മദ്യപാനത്തിന് അടിമയാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ തിരികെ വീട്ടിലെത്തിച്ച് മദ്യാസക്തിക്കെതിരെ ചികിത്സ നൽകിയിരുന്നു. കുറച്ച് കാലം മുൻപ് നോട്ടിരട്ടിപ്പ് സംഘത്തിലെ ചിലർ ഇവരുടെ പറങ്കിമാംവിളയിലെ വീട്ടിലെത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വീട്ടിൽ നിന്ന് ഇയാളുടെ ഒരു കത്തും പോസ്റ്റോഫീസ് മുഖേന അയച്ച വേറൊരു കത്തും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കത്തിൽ ഇയാൾക്ക് ഭാര്യയെ സംശയമാണെന്ന് എഴുതിയിട്ടുണ്ട്. ഇവർക്ക് രണ്ടു മക്കളാണ്. പാരാമെഡിക്കൽ വിദ്യാർത്ഥിയായ മൂത്ത മകൻ യാസർ ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഇളയ മകൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഫൗസിയയാണ്. അബ്ദുൾ റഹീമിന്റെ ഒരു ഫോൺ സ്വിച്ച് ഓഫാണ്, മറ്റൊരു ഫോണും ബാഗും വീട്ടിലുണ്ട്. തിരുവനന്തപുരം നഗരത്തിലെ ചില സി.സി ടിവിയിൽ ഇയാൾ നടന്നുപോകുന്ന ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. റൂറൽ എസ്.പി മധു ഐ.പി.എസ്, നെടുമങ്ങാട് ഡിവൈ.എസ്.പി സുൽഫീക്കർ എന്നിവരുടെ നിർദ്ദേശാനുസരണം പാലോട് സി.ഐ സി.കെ. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്.ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ പാലോട് പോലീസ് സ്റ്റേഷൻ ( O472 2840260 ), സി.ഐ ( 9497987023), എസ്.ഐ (9497980127) എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |