കൊച്ചി: ആറാം ക്ലാസുകാരനായ ഭരത് ഒരു സ്വപ്നവും മനസ്സിലിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരയ്ക്കുകയാണ്. മുഖ്യനെ നേരിൽ കാണുകയെന്നതാണ് ആ സ്വപ്നം. അതിനായി വരച്ച ചിത്രം മുഖ്യമന്ത്രിക്ക് അയച്ചു. അത് കണ്ട് വിളിയെങ്കിലും വന്നാൽ പറയാനൊ ആവശ്യവും ഭരതിനുണ്ടായിരുന്നു. പഠിക്കാൻ സ്വന്തമായൊരു മൊബൈലില്ല. ചിത്രം കണ്ടിട്ട് മുഖ്യമന്ത്രി മറുപടിയൊന്നും അയച്ചില്ല. പക്ഷേ, അമ്മയുടെ കൂട്ടുകാരികൾ ചേർന്ന് ഒരു ഫോൺ ഭരതിന് സമ്മാനിച്ചു. എന്നെങ്കിലും മുഖ്യമന്ത്രിയെ കാണാനാകും എന്ന പ്രതീക്ഷയിൽ ഭരത് വര തുടരുകയാണ്.
ചിത്രരചന പഠിച്ചിട്ടില്ല ഇടക്കൊച്ചി കിടങ്ങനേഴത്ത് വീട്ടിൽ പ്രതാപന്റെയും ജിനിയുടെയും മകനായ പതിനൊന്നുകാരൻ ഭരത്. ലോക്ക്ഡൗൺ കാലത്താണ് സഹോദരി ഭദ്രയ്ക്കൊപ്പം ഭരത് ചിത്രം വരയ്ക്കാൻ തുടങ്ങിയത്. പെൻസിൽ ഡ്രോയിംഗിലാണ് മിടുക്ക്. വരച്ചതിലേറെയും പിണറായി വിജയനെയും ഇഷ്ടനടൻ വിജയിനെയും. വിജയിയേയും നേരിൽ കാണാൻ ആഗ്രഹമുണ്ട്.
ഓൺലൈൻ പ്രവേശനോത്സവത്തിന് വേണ്ടി വരച്ച പിണറായിയുടെ ചിത്രത്തിന് സമ്മാനം കിട്ടി.
രോഗബാധിതനായ പ്രതാപൻ ക്ഷേത്രത്തിൽ കൗണ്ടർ ജോലിക്ക് പോവുകയാണ്. മക്കളെ ചിത്ര രചന പഠിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും നടന്നില്ല. ഗൂഗിളും യൂട്യൂബുമാണ് ഇപ്പോൾ അവരുടെ ഗുരുക്കൾ. അമ്മ ജിനിയും മക്കൾക്കൊപ്പം കൂടും.
പഠനത്തിലും മുന്നിലാണ് ഭരത്. യു.എസ്.എസ്. സ്‌കോളർഷിപ്പോടെയാണ് ഇടക്കൊച്ചി ഗവ. ഹൈസ്‌കൂളിലെ ഭരതിന്റെ പഠനം. മിമിക്രി, പാട്ട്, നാടൻപാട്ട് എന്നിവയിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
പാഴ് വസ്തുക്കളിൽ
നിന്ന് കുഞ്ഞൻ രൂപങ്ങൾ
ഹാർലി ഡേവിഡ്‌സൺ, യമഹ ആർ.എക്‌സ്. സീരീസ്, ഹീറോ ഹോണ്ട സ്‌പ്ലെൻഡർ, ബുള്ളറ്റ്, ടൈറ്റാനിക് കപ്പൽ, പൊലീസ് ജീപ്പ്, ഡ്യൂക്ക്, കുതിര വണ്ടി തുടങ്ങിയവയുടെ കുഞ്ഞൻ രൂപങ്ങൾ ഉണ്ടാക്കുവാനും മിടുക്കനാണ്. പഴയ കാർഡ് ബോർഡ് പെട്ടികൾ, തെർമ്മോക്കോൾ, പശ, നിറങ്ങൾ എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം. ആദ്യം തമാശയായി ടൈറ്റാനിക് കപ്പലാണുണ്ടാക്കിയത്.
ബോട്ടിൽ ആർട്ടിലും മിടുക്ക്
അമ്മയും ചേച്ചി ഭദ്രയും പറയുന്ന ആശയങ്ങൾക്കനുസൃതമായി ഗൂഗിളിൽ നിന്ന് ചിത്രങ്ങൾ കണ്ടെത്തി ഭരത് കുപ്പിയിൽ വരച്ച് കൊടുക്കും. കഥകളിയും തെയ്യവും ശിവനും കൃഷ്ണനും ബുദ്ധനുമൊക്കെ കുപ്പികളിലേക്ക് പകർത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |