വൈക്കം: ദക്ഷിണ ദിക്കിൽ കൊടി ഉയർന്നു. വൈക്കത്തഷ്ടമിക്ക് ഭക്തിസാന്ദ്രമായ തുടക്കം. വേദമന്ത്റങ്ങളുടേയും ശിവപഞ്ചാക്ഷരിയുടേയും നിറവിൽ തന്ത്റി കിഴക്കിനിയേടത്ത് മേക്കാട് ചെറിയ നാരായണൻ നമ്പൂതിരിയാണ് ഇന്നലെ രാവിലെ 9.07 ന് കൊടിയേറ്റ് നിർവഹിച്ചത്. കൊടിയേറ്റിയത് മേക്കാട് തന്ത്റിയായതിനാൽ ആചാരപ്രകാരം ധ്വജത്തിന്റെ തെക്കുവശത്തെ ദണ്ഡിലാണ് കൊടി ഉയർന്നത്. പ്രഭാത പൂജകൾക്ക് ശേഷം പന്തിരടി പൂജയും നടത്തിയ ശേഷമാണ് ശ്രീമഹാദേവന്റെ ദേവമുദ്റ ആലേഖനം ചെയ്ത കൊടിക്കൂറ ശ്രീകോവിലിൽ നിന്ന് കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചത്. കൊടിമരച്ചുവട്ടിൽ പ്രത്യേക പൂജകൾ നടന്നു. സ്വർണ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും സ്വർണ്ണക്കുടകളും വെള്ളിവിളക്കുകളും വാദ്യമേളങ്ങളും സായുധ പൊലീസും വൈക്കം മഹാദേവരുടെ തൃക്കൊടിയേറ്റിന് അകമ്പടിയായി. തന്ത്റിമാരായ ഭദ്റകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി , കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി , മേക്കാട് അജിത് മാധവൻ നമ്പൂതിരി എന്നിവർ സാന്നിഹിതരായിരുന്നു. മേൽ ശാന്തിമാരായ ടി.ഡി.നാരായണൻ നമ്പൂതിരി , ടി. എസ്. നാരായാണൻ നമ്പൂതിരി , തരണി ശ്രീധരൻ നമ്പൂതിരി , അനൂപ് നമ്പൂതിരി, കീഴ്ശാന്തിമാരായ ഏറാഞ്ചേരി ദേവൻ നമ്പൂതിരി , കൊളായി നാരായണൻ നമ്പൂതിരി തുടങ്ങിയവർ സഹകാർമ്മികരായിരുന്നു..
കെടാവിളക്കിൽ ദീപം തെളിഞ്ഞു
അഷ്ടമിക്ക് കൊടിയേറിയതോടെ കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ ദീപം തെളിഞ്ഞു. ദേവസ്വം കമ്മീഷണർ ബി.ഐ. പ്രകാശാണ് ദീപം തെളിയിച്ചത്. ഉത്സവം സമാപിക്കും വരെ അഷ്ടമിവിളക്കിലെ ദീപം തെളിഞ്ഞു നിൽക്കും. അസി. കമ്മിഷണർ ഡി. ജയകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.ജി. മധു, അക്കൗണ്ടന്റ് വി.കെ അശോകൻ എന്നിവർ പങ്കെടുത്തു..
ഭക്തിയുടെ നിറവിൽ ആദ്യ ശ്രീബലി
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വൈക്കത്തഷ്ടമിയുടെ ആദ്യ ശ്രീബലി നടന്നു. കൊടിയേറ്റിന് ശേഷം നടന്ന ശ്രീബലി എഴുന്നള്ളത്തിന് ഗജവീരൻ മുല്ലക്കൽ ബാലകൃഷ്ണൻ തിടമ്പേറ്റി. ആദ്യ ശ്രീബലിക്ക് ചട്ടമില്ലാതെ ശീവേലി ബിംബം മാത്രമാണ് ഉപയോഗിക്കുക. വെച്ചൂർ രാജേഷ്, വൈക്കം ജയൻ, വൈക്കം ഗോപകുമാർ, വൈക്കം ഷാജി, എസ്. പി ശ്രീകുമാർ തുടങ്ങിയവരുടെ വാദ്യമേളങ്ങളോടെ മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി ശ്രീബലി സമാപിച്ചു.
കൊവിഡ് നിയന്ത്റണങ്ങളോടെ
അഷ്ടമി ഉത്സവം കൊവിഡ് നിയന്ത്റണങ്ങളോടെയാണ് നടത്തുക. പ്രാതൽ, അത്താഴ ഊട്ട്, കലാപരിപാടികൾ എന്നിവ ഇല്ല. പ്രൗഢ ഗംഭീരമായ എഴുന്നള്ളിപ്പ്, അലങ്കാര പന്തൽ പുറത്തേക്കെഴുന്നള്ളിപ്പിന് വിളക്കു വയ്പ് , നിറപറ എന്നിവയും ഉണ്ടാവില്ല. ദർശനത്തിന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്രമീകരണങ്ങൾ ഒരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |