കോട്ടയം: ചെറുകിട വാഴ കർഷകർ വീണ്ടും പ്രതിസന്ധിയിലായി. ഞാലിപ്പൂവൻ, പൂവൻ പഴം, പാളയം കോടൻ തുടങ്ങിയവ കൃഷി ചെയ്തവരാണ് ദുരിതം പേറുന്നത്. മാർക്കറ്റിൽ വാഴപ്പഴങ്ങൾക്ക് വില കൂടുതലാണ്. എന്നാൽ മൊത്തവിപണിയിലും ചെറുകിട വിപണിയിലും നാടൻ കുലകൾക്ക് ഡിമാൻഡില്ലാതായി. അന്യസംസ്ഥാനത്ത് നിന്ന് കുലകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതുമൂലമാണിത്. പ്രതികൂല കാലാവസ്ഥയും കർഷകർക്ക് ഇരുട്ടടിയായി. തമിഴ്‌നാട്ടിൽ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന്, സംസ്ഥാനത്ത് പച്ചക്കറികൾക്ക് വില വർദ്ധിച്ചപ്പോൾ വാഴപ്പഴങ്ങൾക്കും വർദ്ധിച്ചു. ഇത് വ്യാപാരികൾക്ക് സഹായകരമായെങ്കിലും ഇന്നാട്ടിലെ ചെറുകിട കർഷകർക്ക് പ്രയോജനപ്പെട്ടില്ല.
കർഷകർക്ക് കിട്ടുന്നത് തുച്ഛമായ വില
പാളയംകോടൻ:
മാർക്കറ്റിൽ : 30 രൂപ
(കർഷകന് 12 രൂപ)
റോബസ്റ്റ
മാർക്കറ്റിൽ : 30 രൂപ
(കർഷകന് 15 രൂപ)
ഞാലി പൂവൻ
മാർക്കറ്റിൽ 45
(കർഷകന് 30 രൂപ)
നാടൻ പൂവൻ
മാർക്കറ്റിൽ: 45 രൂപ
(കർഷകന് 25 രൂപ)
ഏത്തയ്ക്ക
മാർക്കറ്റിൽ: 50 രൂപ
(കർഷകന് 30 രൂപ)
അന്യ സംസ്ഥാനത്ത് നിന്ന് വാഹനങ്ങളിൽ കൊണ്ടുവന്നുകൊടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ചെറുകിട കർഷകർ കുലകൾ നേരിട്ട് കടകളിൽ എത്തിക്കണം. വാഹനയാത്രാ നിരക്ക്, വാഴക്കുല വെട്ടുകൂലി തുടങ്ങിയവയും കർഷകൻ നൽകേണ്ടി വരുന്നു. ഇങ്ങനെ വിപണിയിൽ എത്തിക്കുന്ന കുലകൾക്കാണ് കുറഞ്ഞ വില നൽകുന്നത്. മറ്റ് മാർഗമില്ലാത്തതിനാൽ, കിട്ടുന്ന വിലയ്ക്ക് വിൽക്കേണ്ട ഗതികേടിലാണ് ചെറുകിട കർഷകർ. പാട്ടത്തിനെടുത്തും കടം വാങ്ങിയും കൃഷിയിറക്കുന്ന കർഷകരാണ് അധികവും.
'സർക്കാർ ഏജൻസികൾ വാഴക്കുലകൾ ന്യായ വിലയ്ക്ക് എടുത്ത് വിറ്റഴിച്ചാൽ മാത്രമേ കർഷകന് നേട്ടമുണ്ടാകൂ. വാഴക്കുലകളുടെ മാത്രമല്ല. മറ്റ് കാർഷികോദ്പന്നങ്ങളുടെ സ്ഥിതിയും സമാനമാണ്'.
- ഉണ്ണികൃഷ്ണൻ, കറുകച്ചാൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |