കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കൽകോളേജിനു കീഴിൽ പ്രവർത്തിച്ചു വരുന്ന ചെറൂപ്പ ഹെൽത്ത് സെന്ററിന് ഇനി നല്ല കാലം വരുകയാണ്. ഹെൽത്ത് സെന്ററിന്റെ അടിസ്ഥാനസൗകര്യങ്ങളും ഭൗതികസാഹചര്യങ്ങളും വിലയിരുത്താനും മെച്ചപ്പെടുത്താനും കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ രാജേന്ദ്രൻ മുൻകൈ എടുത്ത് പി.ടി.എ റഹീം എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. കാടുപിടിച്ചുകിടക്കുന്ന ചെറൂപ്പ ഹെൽത്ത് സെന്ററിന്റെ അവസ്ഥ കേരളകൗമുദി വാർത്തയാക്കിയിരുന്നു.
കൊവിഡിന് മുമ്പ് ഇവിടെ പ്രവർത്തിച്ചുവന്നിരുന്ന ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങൾ വീണ്ടും പ്രവർത്തനമാരംഭിച്ചത് കൂടാതെ പുതുതായി ഫാമിലി മെഡിസിൻ വിഭാഗവും പ്രവർത്തനമാരംഭിച്ചു. രാത്രി ഡ്യൂട്ടിയ്ക്ക് മെഡിക്കൽ ഓഫീസറെയും പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ഒരു നിർവഹണ ഉദ്യോഗസ്ഥനെയും കൂടുതൽ സ്റ്റാഫുകളെയും നിയമിക്കാൻ ഗവൺമെന്റിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ചെറൂപ്പയിൽ നിലവിലുള്ള കെട്ടിടങ്ങളുടെ റിപ്പയർ ജോലികൾ പി.ഡബ്ള്‌യൂ ഡിയുടെ സഹായത്തോടെ മെഡിക്കൽ കോളേജ് ഏറ്റെടുത്ത് നടത്തും. മാവൂർ ഗ്രാമ പഞ്ചായത്തിൽ സർക്കാരിനു കീഴിൽ ഒരു പി.എച്ച്.സി അടിയന്തരമായി അനുവദിച്ച് കിട്ടുന്നതിനുള്ള നടപടികളും ആരംഭിക്കും.
മാവൂർ, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിലെ സാധാരക്കാരായ ജനങ്ങളുടെ ആശ്രയമായിരുന്നു ചെറൂപ്പ ഹെൽത്ത് സെന്റർ. പ്രസവചികിത്സയും പ്രസവവാർഡും കുട്ടികൾക്കുള്ള ചികിത്സയും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിച്ചിരുന്ന അത്യാഹിത വിഭാഗവും ഉണ്ടായിരുന്ന ഹെൽത്ത് സെന്റർ കൊവിഡിനു ശേഷം വലിയ രീതിയിൽ നിശ്ചലമായി.
എല്ലാ ഭൗതിക സൗകര്യങ്ങളും ഉണ്ടായിട്ടും അത് പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ടവർ ശ്രമിച്ചിരുന്നില്ല.
കേരളപഞ്ചായത്തിരാജ് നിയമമനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പൊതുജന ആരോഗ്യകാര്യങ്ങളിൽ ചുമതല എങ്കിലും ജില്ലാ ആരോഗ്യ സർവീസ് വകുപ്പിന്റെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെയും ഇരട്ട ഭരണമായിരുന്നു ഇവിടെ. ഇരട്ട ഭരണമായത് കൊണ്ടും നിർവഹണ ഉദ്യോഗസ്ഥൻ ഇല്ലാത്തത് കൊണ്ടും ബ്ലോക്ക് പഞ്ചായത്തിന് ഫണ്ട് വിനിയോഗിക്കാനും കഴിഞ്ഞിരുന്നില്ല. ചെറൂപ്പ ഹെൽത്ത് സെന്ററിന്റെ സ്ഥിതി പി.ടി.എ റഹീം എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഡയാലിസിസ് സെന്റർ അടക്കമുള്ള വിഷയങ്ങളിൽ ഉചിതമായ നടപടികൾ ഉടനെ ഉണ്ടാകുമെന്ന് മറുപടി പറഞ്ഞു.
ചെറൂപ്പ ഹെൽത്ത് സെന്ററിന്റെ ആരോഗ്യരക്ഷ പ്രവർത്തനങ്ങൾക്ക് മെഡിക്കൽ കോളേജിന്റെ എല്ലാ സൗകര്യങ്ങളും ഉണ്ടാവും.
ഡോക്ടർ വി.ആർ- രാജേന്ദ്രൻ.പ്രിൻസിപ്പൽ കോഴിക്കോട് മെഡിക്കൽ കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |