കൊല്ലം: നഗരസഭയുടെ കോഴിവേസ്റ്റ് കരാറിൽ ഹൈക്കോടതി അനുകൂലനിലപാട് സ്വീകരിച്ചാൽ നഗരസഭയ്ക്ക് ഈ വർഷം 55.23 ലക്ഷം രൂപ അധികമായിലഭിക്കും. മലിനീകരണനിയന്ത്രണ ബോർഡിന്റെ മാർഗനിർദേശത്തിൽ മുറുകെപ്പിടിച്ചാൽ ഇത്രയും തുക നഷ്ടമാകും. 5.26 കോടിയാണ് നഗരസഭ ക്ഷണിച്ച കോഴിവേസ്റ്റ് സംഭരണകരാറിൽ ലഭിച്ച ഏറ്റവും ഉയർന്ന തുക. ഇത്രയുംതുക വാഗ്ദാനം ചെയ്ത മുണ്ടയ്ക്കൽ സ്വദേശി പിശക് പറ്റിയതാണെന്ന് പറഞ്ഞ് കരാറിൽ നിന്ന് പിന്മാറി. 72.04 ലക്ഷമാണ് രണ്ടാമത്തെ ഉയർന്നതുക. കോഴിവേസ്റ്റ് കരാർ ഉറപ്പിക്കുന്നതിനെതിരെ നിരവധി ഹർജികൾ ഹൈക്കോടതിയിലെത്തിയിരുന്നു. ജില്ലയിൽ തന്നെ റെണ്ടറിംഗ് പ്ലാന്റുള്ള ഏജൻസികളുമായി മാത്രമേ കരാർ ഉറപ്പിക്കാവൂ എന്ന മലിനീകരണനിയന്ത്രണ ബോർഡിന്റെ മാർഗനിർദേശമാണ് ഒരു ഹർജിക്കാരൻ കോടതിയിൽ ഉന്നയിച്ചിട്ടുള്ളത്. ടെണ്ടറിലെ ഏറ്റവും കുറഞ്ഞ തുകയായ 16.80 ലക്ഷം വാഗ്ദാനം ചെയ്തയാൾക്കേ ജില്ലയ്ക്കുള്ളിൽ റെണ്ടറിംഗ് പ്ലാന്റുമായി ധാരണയുള്ളു. കോടതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗ നിർദേശത്തിൽ മുറുകെപ്പിടിച്ചാൽ 72.04 ലക്ഷം വാഗ്ദാനം ചെയ്ത ഏജൻസിക്ക് പകരം 16.80 ലക്ഷം വാഗ്ദാനം ചെയ്താളുമായി കരാർ ഒപ്പിടേണ്ട അവസ്ഥ വരും.
19ന് കൂടുന്ന നഗരസഭാ കൗൺസിൽ യോഗം കോഴിവേസ്റ്റ് കരാർ പരിഗണിക്കുന്നുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ മറ്റ് മാർഗനിർദേശങ്ങളെല്ലാം പാലിക്കുന്നതിനാൽ ജില്ലയ്ക്കുള്ളിൽ റെണ്ടറിംഗ് പ്ലാന്റ് വേണമെന്ന വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെടാനാണ് നഗരസഭ ആലോചിക്കുന്നത്. നഗരസഭ നിലവിൽനേരിടുന്ന സാമ്പത്തിക വെല്ലുവിളിയും കോടതിയെ ധരിപ്പിക്കും. പുതിയ കരാറിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കോഴിവേസ്റ്റിന് അടിസ്ഥാനവില നിശ്ചയിക്കും. 10 മുതൽ 15 രൂപവരെയാണ് ആലോചനയിലുള്ളത്.
നഗരസഭ ഞെട്ടിയ ടെണ്ടർ
നഗരസഭയ്ക്ക് ഒരുരൂപ പോലും വരുമാനം ലഭിക്കുന്നില്ല എന്നതിന് പുറമേ പൊതുസ്ഥലങ്ങളിൽ അവശിഷ്ടങ്ങൾ തള്ളുന്ന തരത്തിലാണ് നിലവിൽ നഗരപരിധിയിൽ കോഴിവേസ്റ്റ്സംഭരണം നടക്കുന്നത്. ഇതിനെതിരായ പരാതി വ്യാപകമായതോടെയാണ് നഗരസഭയ്ക്ക് വരുമാനം ഉറപ്പാക്കുന്ന കരാറിലേക്ക് പോകാൻ തീരുമാനമായത്. നഗരസഭ 8 ലക്ഷം രൂപ അടിസ്ഥാനതുക നിശ്ചയിച്ച ടെണ്ടറിലാണ് 5.26 കോടിയും 72.04 ലക്ഷവുമൊക്കെ ഏജൻസികൾ വാഗ്ദാനം ചെയ്തത്. 86 കോഴിക്കടകൾ മാത്രമാണ് നഗരസഭയുടെ ലൈസൻസ് എടുത്തിട്ടുള്ളത്. ഇതിന്റെ രണ്ടിരട്ടിയിലേറെ സ്ഥാപനങ്ങൾ യഥാർത്ഥത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |