വടക്കഞ്ചേരി: ന്യൂനമർദ്ദം മൂലമുള്ള തുടർച്ചയായ മഴ കാരണം റബ്ബർ കൃഷി മേഖലയിൽ വരുമാന നഷ്ടം വർദ്ധിക്കുന്നു. മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ചത് റബ്ബർ മേഖലയിലാണ്. ചെറിയതോതിലുള്ള മഞ്ഞും തണുപ്പും ആരംഭിച്ച് സജീവമായി റബ്ബർ ടാപ്പിംഗ് നടത്തേണ്ട സമയത്തും കാലവർഷവും തുലാവർഷവും കൂടാതെ ന്യൂനമർദ്ദം മൂലവും മഴ നിലനിൽക്കുന്നത് റബ്ബർ ഉല്പാദനത്തെ സാരമായി ബാധിച്ചു. ഇതോടെയാണ് റബ്ബർ മേഖലയിലെ കർഷക കുടുംബങ്ങളുടെ വരുമാന മാർഗ്ഗങ്ങൾ മുടങ്ങി ദുരിതത്തിലായത്. നിശ്ചിത ഇടവേള വിട്ട് സാധാരണ റബ്ബർ മരങ്ങൾ ടാപ്പിംഗ് നടത്തി ലാറ്റക്സും റബ്ബർ ഷീറ്റുകളും കർഷകർ ഉല്പാദിപ്പിക്കുന്നത്. ടാപ്പിംഗ് നടത്തേണ്ട ദിവസങ്ങളിൽ മഴമൂലം മരങ്ങൾ നനഞ്ഞും വെട്ടുചാലുകളിൽ മഴ വെള്ളമൊലിച്ചും ടാപ്പിംഗ് മുടങ്ങുന്നതിനാൽ മാസത്തിൽ പത്തു ദിവസം പോലും ഉല്പാദനം നടത്താൻ കഴിയാത്ത അവസ്ഥയാണ്. തുടർച്ചയായ നിശ്ചിത ദിവസം ഇടവേളയിൽ ടാപ്പിംഗ് നടത്തിയില്ലെങ്കിൽ റബർ ഉല്പാദനം കുറയുന്നത് റബ്ബർ കർഷകരുടെ വരുമാനം കുറയുന്നതിന് കാരണമാകുന്നു. പലരും പലതവണ പൂപ്പൽ ബാധ ഒഴിവാക്കാൻ ഷീറ്റുകൾ ബ്രഷുകൾ ഉപയോഗിച്ച് ഉരച്ചു കഴുകിയും ഉണക്കിയും ശ്രമിക്കുന്നുണ്ടെങ്കിലും നിശ്ചിത ഗ്രേഡിലുള്ള ഷീറ്റ് ഉല്പാദിപ്പിക്കാൻ കർഷകർക്ക് കഴിയുന്നില്ല. മഞ്ഞുകാലമായ ഡിസംബർ അവസാനത്തോടെ റബ്ബർ മരങ്ങളിൽ സ്വാഭാവിക ജല പൊഴിച്ചിൽ കൂടി വന്നാൽ ഈ വർഷത്തെ ഉല്പാദനം നാലിലൊന്നായി കുറയുമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. റബർ ടാപ്പിംഗ് മുടങ്ങുന്നതിനാൽ തോട്ടങ്ങളിൽ താമസിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിൽദിനം നഷ്ടപ്പെടുകയും വരുമാന നഷ്ടവും ഉണ്ടാകുന്നതിനാൽ പലരും ഈ മേഖലയിലെ തൊഴിൽ ഉപേക്ഷിച്ച് പോകുന്നതായും കർഷകർ പരാതിപ്പെടുന്നു.
ചീക്ക് രോഗവും വ്യാപിക്കുന്നു
ടാപ്പിംഗ് കൃത്യമായ ഇടവേളകളിൽ നടക്കാത്തതിനാൽ റബ്ബർ മരങ്ങളുടെ കൊമ്പുകളിലും തടികളിലും പൊട്ടിയൊലിച്ച് പാൽ ഒഴുകുന്ന ചീക്ക് രോഗവും വ്യാപിക്കുന്നു. അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ ചില തോട്ടങ്ങളിൽ കുമിൾരോഗം മൂലമുള്ള അകാലിക ഇലപൊഴിച്ചിലും കാണുന്നുണ്ട്. മഴ ഒഴിവുദിവസങ്ങളിൽ നടക്കുന്ന റബ്ബർ ടാപ്പിംഗിൽ ഉണ്ടാക്കുന്ന റബ്ബർ ഷീറ്റുകൾ അമിത മഴയും ഈർപ്പവും മൂലം നല്ല വെയിലിൽ ഉണക്കിയെടുക്കാൻ കഴിയാത്തതിനാൽ ഷീറ്റുകളിൽ പൂപ്പൽ ബാധയും ഉണ്ടാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |