കോട്ടയം: മാസങ്ങളായി നിറുത്താതുള്ള പെരുമഴയിൽ കുടയേക്കാൾ ഡിമാൻഡ് മഴക്കോട്ടിനായി. ഇരുചക്ര വാഹനയാത്രക്കാർ കൂടിയതുമാത്രമല്ല, മഴക്കോട്ട് സ്റ്റൈലിഷ് കൂടിയായതാണ് കാരണം. കുട തേടി വന്നിരുവരിൽ 30 ശതമാനമെങ്കിലും ഇപ്പോൾ കോട്ടിലേയ്ക്ക് മാറിയെന്നാണ് വ്യാപാരികൾ പറയുന്നത്.
ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് എത്ര കുടചൂടിയാലും ആകെ നനയും. ഈ സാഹചര്യത്തിൽ കൂടുതൽപ്പേർ കോട്ടിലേയ്ക്ക് തിരിഞ്ഞു. പുറത്തു തൂക്കുന്ന ബാഗടക്കം മൂടിയിടുകയും ചെയ്യാം. ഇരുചക്രവാഹനമുപയോഗിക്കുന്നവർക്ക് പുറമേ കാൽനടയാത്രക്കാരും പ്രഭാത സവാരിക്കാരുമെല്ലാം മഴക്കോട്ടാണ് ഉപയോഗിക്കുന്നത്. നയാതിരിക്കാൻ ഒരു കോട്ട് എന്നതിൽനിന്ന് മാറി ട്രെൻഡ് അനുസരിച്ചുള്ള മഴക്കോട്ടുകൾ തേടിയാണ് പലരും കടകളിലെത്തുന്നത്.
പ്രിയം കറുപ്പിനോട്
കറുപ്പ്, ഗ്രേ നിറങ്ങളാണ് ആണുങ്ങളുടെ ഫേവറിറ്റ്. ആരും ഒന്നുനോക്കിപ്പോകുന്ന പിങ്ക്, റെഡ് പോലുള്ള നിറങ്ങൾക്കാണ് സ്ത്രീകളെത്തുന്നത്. സ്‌കൂൾ കുട്ടികളും കൂടുതലായി മഴക്കോട്ട് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. അത്യാവശ്യം വെയിലത്തും ഉപയോഗിക്കാൻ കഴിയുന്ന കോട്ടുകൾ തേടിയെത്തുന്നവരും കുറവല്ല. ബ്രാൻഡഡ് മഴക്കോട്ടുകൾക്കും ആവശ്യക്കാരുണ്ട്. സ്ത്രീകൾക്കായി ഹാഫ് സ്ലീവും ഫുൾ സ്ലീവുമുണ്ട്. ഇരുപാളികളുള്ള വശങ്ങൾ തിരിച്ചിട്ട് ഉപയോഗിക്കാവുന്ന മഴക്കോട്ടുകൾ മറ്റൊരു ട്രെൻഡാണ്.
കുട്ടികളെ ആകർഷിക്കാൻ കാർട്ടൂണും
സ്കൂൾ തുറന്നതിനൊപ്പം കുട്ടികൾക്കായി പ്രത്യേക മഴക്കോട്ടുകളുടെ ശേഖരമാണ് വിപണിയിൽ. സുതാര്യമായ പ്ലാസ്റ്റിക് കോട്ടുകൾ മുതൽ കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപങ്ങൾ പ്രിന്റ് ചെയ്ത മഴക്കോട്ടുകൾ കുട്ടികളെ ലക്ഷ്യംവച്ചുള്ളതാണ്. ബ്ലൂ, പിങ്ക്, ഗ്രീൻ, പർപ്പിൾ എന്നിങ്ങനെയുള്ള കളർഫുൾ കോട്ടുകൾ കുട്ടികൾക്ക് ഇഷ്ടമാണ്.
കോട്ടുകൾ വില 350-1000
വിൽപ്പന കൂടിയത് 30 %
'' മഴക്കോട്ടുകൾക്ക് നല്ല മൂവാണ്. ഇരുചക്ര വാഹന യാത്രക്കാർക്ക് മാത്രമല്ല, ടാപ്പിംഗ് തൊഴിലാളികളും കർഷകരുമൊക്കെ ഇപ്പോൾ കോട്ട് വാങ്ങുന്നുണ്ട്. പുതുതലമുറയ്ക്കും താത്പര്യം കോട്ടിനോടാണ്.''
- പ്രദീപ്, വ്യാപാരി, കോട്ടയം മാർക്കറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |