പുത്തൂർ: കുളക്കട പഞ്ചായത്ത് ഓഫീസിലെ താത്കാലിക ഡ്രൈവർ, പൂവറ്റൂർ കിഴക്ക് രാജ്ഭവനിൽ പരേതനായ ശിവരാജന്റെയും ഇന്ദിരയുടെയും മകൻ രഞ്ജിത്ത് (40) പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്. ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും മാനസിക സമ്മർദ്ദവുമാണ് മരണകാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.
പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ താഴത്തെ മുറിയിലാണ് മൃതദേഹം കണ്ടത്. ഓഫീസിന്റെ ഗ്രിൽ പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഗ്രില്ലിന് അകലമുള്ളതിനാൽ അകത്തുനിന്ന് പുറത്തേക്ക് കൈയിട്ട് രഞ്ജിത്ത് തന്നെ പൂട്ടിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
13 വർഷമായി പഞ്ചായത്തിലെ താത്കാലിക ഡ്രൈവറാണ് രഞ്ജിത്ത്. ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക രഞ്ജിത്തിന് ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനിടെ, കൊവിഡ് ബാധിതനായ ശേഷം തിരികെ ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ ആദ്യം അനുമതി കൊടുത്തിരുന്നില്ല. താത്കാലിക ഡ്രൈവറെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കണമെന്നും നിലവിലുള്ളയാളെ ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്നും എംപ്ലോയ്മെന്റ് ഓഫീസിൽ നിന്ന് പഞ്ചായത്തിന് കത്ത് ലഭിച്ചിരുന്നു. ഈ വിവരം രഞ്ജിത്തിനെയും ധരിപ്പിച്ചിരുന്നു. അതോടൊപ്പം, പഞ്ചായത്ത് ജീപ്പിന്റെ യാത്രാവിവരങ്ങളടങ്ങിയ ലോഗ്ബുക്കുമായി ബന്ധപ്പെട്ട ചില ക്രമക്കേടുകൾ ലോക്കൽ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെ ഒരു ദിവസം ബുക്ക് കാണാതാകുകയും ചെയ്തു. ഇവയെല്ലാം രഞ്ജിത്തിനെ കടുത്ത സമ്മർദ്ദത്തിലാക്കിയെന്ന് വേണം കരുതാൻ.
ഭാര്യ മിനിയെയും മക്കളായ നിധി, നിവേദ് എന്നിവരെയും വെള്ളിയാഴ്ച മങ്ങാട്ടെ ഭാര്യാവീട്ടിലാക്കിയ ശേഷം തിരികെയെത്തിയ രഞ്ജിത്ത് വിട്ടിൽ പോയിരുന്നില്ല. അന്നു രാത്രിയും സംഭവദിവസം രാവിലെയും ഭാര്യ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് പഞ്ചായത്ത് ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ രഞ്ജിത്തിനെ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |