ആലപ്പുഴ: സിവിൽ സപ്ളൈസ് കോർപ്പറേഷൻ ജില്ലയിൽ വാടയ്ക്കെടുത്ത ദേശീയ ഭക്ഷ്യഭദ്രതാ ഗോഡൗണിൽ (എൻ.എഫ്.എസ്.എ) ഭക്ഷ്യധാന്യങ്ങൾ വ്യാപകമായി കേടാകുന്നു.
ഉദ്യോഗസ്ഥരും തൊഴിലാളികളും ക്ളീനിംഗ് കമ്പനിക്കാരും ചേർന്നുള്ള ഒത്തുകളിയാണെന്നാണ് ആക്ഷേപം. ലക്ഷക്കണക്കിന് ടൺ ഭക്ഷ്യധാന്യങ്ങളാണ് ഇത്തരത്തിൽ ഓരോ മാസവും നശിക്കുന്നത്. ശേഖരിക്കുന്ന ഭക്ഷ്യധാന്യങ്ങൾ മുൻഗണനാക്രമത്തിൽ കയറ്റിയയ്ക്കുന്നതിലെ വീഴ്ചയാണ് ധാന്യങ്ങൾ കേടാകാൻ കാരണം.
പത്ത് ഗോഡൗണുകളാണ് ജില്ലയിൽ സിവിൽ സപ്ളൈസ് കോർപ്പറേഷൻ വാടകയ്ക്കെടുത്തിട്ടുള്ളത്. വെയർഹൗസിന്റെ ആറും തുറമുഖവകുപ്പിന്റെ ഒന്നും സ്വകാര്യമേഖലയിലെ മൂന്നും കെട്ടിടങ്ങളാണ് വാടകയ്ക്കെടുത്തിട്ടുള്ളത്. ഓരോ തവണയും എത്തുന്ന ഭക്ഷ്യധാന്യങ്ങൾ പൂർണമായും ചില്ലറ വില്പന കേന്ദ്രങ്ങളിലേക്ക് കയറ്റിയയ്ക്കാതെ വീണ്ടുമെത്തുന്ന സാധനങ്ങൾ പഴയതിന്റെ പുറത്ത് അട്ടിയിടുകയാണ് ചെയ്യുന്നത്.
ഇതോടെ ആദ്യം സ്റ്റോക്ക് ചെയ്ത ഭക്ഷ്യധാന്യങ്ങൾ ഈർപ്പംപിടിച്ച് നശിക്കും. തൊഴിലാളികൾ ജോലിക്കുള്ള എളുപ്പം നോക്കി ഗോഡൗണിന്റെ അടിഭാഗത്തുള്ള പഴയ സ്റ്റോക്ക് എടുത്തുമാറ്റാറില്ല. ഇതിനെതിരെ പ്രതികരിക്കാൻ ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല. ആധുനികവും ശാസ്ത്രീയവുമായ സംഭരണകേന്ദ്രം ഒരുക്കാൻ സർക്കാർ നടപടിയെടുക്കാത്തതാണ് ഭക്ഷ്യധാന്യ വിതരണത്തിലെ ക്രമക്കേടുകൾക്ക് കാരണം.
പ്രവർത്തനം തോന്നുംപടി
ഒരു കിലോ അരിക്ക് 5.90 രൂപ നിരക്കിൽ കോർപ്പറേഷൻ അഞ്ച് കമ്പനികളെയാണ് സംസ്ഥാനത്ത് ഗോഡൗൺ ക്ളീനിംഗിനായി ചുമതലപ്പെടുത്തിയത്. ഇവകൂടാതെ ക്ളീൻ ചെയ്തുകിട്ടുന്ന ഭക്ഷ്യധാന്യങ്ങൾ പുതിയ ചാക്കിൽ നിറയ്ക്കുന്നതിന് 4.90 രൂപയും നൽകും. പലപ്പോഴും പുതിയതിന് പകരും പഴയ ചാക്കിൽ തന്നെയാണ് നിറയ്ക്കുന്നത്. കൃത്യമായി ശുചീകരിക്കാതെയുള്ള അരിയും മറ്റ് സാധനങ്ങളും അങ്കണവാടി, റേഷൻകടകൾ വഴിയാണ് വിതരണം ചെയ്യുന്നത്. നാലുമാസം മുമ്പ് നടത്തിയ പരിശോധനയിൽ 266 ക്വിന്റൽ അരിയുടെ കുറവാണ് ആലപ്പുഴയിൽ കണ്ടെത്തിയത്. രണ്ട് ഉദ്യോഗസ്ഥർക്ക് നടപടിയും നേരിടേണ്ടിവന്നു.
മന്ത്രിക്കും അതൃപ്തി
1. ആലപ്പുഴ ഗോഡൗൺ സന്ദർശിച്ച മന്ത്രി ജി.ആർ. അനിൽ ഭക്ഷ്യധാന്യങ്ങൾ നശിക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തി
2. പഴക്കം ചെന്ന ഗോഡൗണിൽ എലിയുൾപ്പെടെയുള്ള കീട ശല്യം
3. ഗോഡൗണിൽ പലഘട്ടങ്ങളിലായി ഭക്ഷ്യധാന്യങ്ങൾ നശിക്കുന്നു
4. നാലുമാസം മുമ്പ് നടത്തിയ പരിശോധനയിൽ 266 ക്വിന്റൽ അരിയുടെ കുറവ്
5. ഇതിനുമുമ്പും ഇവിടെ ഭക്ഷ്യധാന്യത്തിൽ കുറവുവന്നിട്ടുണ്ട്
6. പലപ്പോഴും കണക്കെടുപ്പ് നടക്കാറില്ല, ഇത് മുതലെടുത്ത് തട്ടിപ്പ്
ഒത്തുകളി ഇങ്ങനെ
1. ഗോഡൗൺ ശുചീകരിക്കുമ്പോൾ രണ്ട് ശതമാനം ഡാമേജ് ഉണ്ടാകും
2. എന്നാൽ കരാർ കമ്പനിക്കാർ പത്ത് ശതമാനം കുറവ് വരുത്തും
3. തമിഴ്നാട്ടിലെ കോഴിഫാമുകളിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ അരിയും ധാന്യങ്ങളും വിൽക്കും
4. വിവരം പുറത്താകുന്നതോടെ ഉദ്യോഗസ്ഥർ കരാറുകാരനെ കൊണ്ട് പിഴയടപ്പിച്ച് തടയൂരും
5. കോർപ്പറേഷന്റെ അരി സ്വകാര്യകമ്പനി ടെണ്ടർ വിളിക്കാതെ വിറ്റഴിച്ചതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു
"
ആലപ്പുഴയിൽ 200 ലോഡ് ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാൻ കഴിയും. ഒരുമാസം 150 ലോഡ് സാധനങ്ങളാണ് കയറ്റിയയ്ക്കുന്നത്. അനാസ്ഥമൂലമുള്ള ഡാമേജിന്റെ നഷ്ടപരിഹാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും.
ഓമനക്കുട്ടൻ, ജില്ലാ ഓഫീസർ, സിവിൽ
സപ്ളൈസ് കോർപ്പറേഷൻ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |