കൊച്ചി: എഴുപത്തെട്ട് ലക്ഷം സ്‌ക്വയർ മീറ്ററിൽ 12,500 ടൺ ഭൂവസ്ത്രമൊരുക്കാൻ തയ്യാറെടുക്കുകയാണ് കയർ വികസന വകുപ്പ്. കയർ ഭൂവസ്ത്ര വിതാന പദ്ധതിയുടെ ഭാഗമായി മൂന്നു മാസത്തിനുള്ളിൽ 14 ജില്ലകളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ജലസ്രോതസുകൾക്ക് ഭൂവസ്ത്രം വിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ 121 കോടിയുടെ പദ്ധതി നടപ്പിലാക്കും. ആദ്യ ഘട്ടത്തിൽ 80 കോടിയുടെ പ്രവർത്തനങ്ങൾ നടക്കും. 875 തദ്ദേശ സ്ഥാപനങ്ങളിലായാണ് പദ്ധതി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടം.
585 സൊസൈറ്റികൾ നൽകുന്ന കയർ ആലപ്പുഴയിലെ 108 മില്ലുകളിലാണ് ഭൂവസ്ത്രമായി മാറുന്നത്. 850 പഞ്ചായത്തുകളിലായി 100 കോടിയുടെ ഭൂവസ്ത്ര വിരിയ്ക്കൽ പദ്ധതി മുൻ വർഷങ്ങളിൽ പൂർത്തിയായിട്ടുണ്ട്.
കയർ ഭൂവസ്ത്രം
ഭൂമി ഒരുക്കി, ഭൂവസ്ത്രം വിരിച്ച്, മുളയാണികൊണ്ട് ഉറപ്പിക്കുന്നതാണ് നിലവിലുള്ള രീതി. ശേഷം പുല്ലുകൾ പ്രതലത്തിൽ വച്ചുപിടിപ്പിക്കും. കാലക്രമേണ കയർ ഭൂവസ്ത്രം നശിച്ച് മണ്ണിനോട് ചേരും. പുല്ലുമാത്രം ശേഷിക്കും. കാലാവസ്ഥാ വ്യതിയാനം മൂലം കാലം തെറ്റിപ്പെയ്യുന്ന പ്രളയമഴയെ അതിജീവിക്കാൻ കയർ ഭൂവസ്ത്രത്തിനുള്ള കഴിയുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിവിധ പദ്ധതികളുമായി മുന്നോട്ടെത്തുകയായിരുന്നു.
സവിശേഷതകൾ
മണ്ണൊലിപ്പ് തടയും
ജല സംരക്ഷണത്തിനുള്ള പ്രകൃതിസൗഹൃദ മാർഗം
മൂന്നു വർഷം നിലനിൽക്കും
നദികൾ, തോടുകൾ, ജലാശയങ്ങൾ, കുളങ്ങൾ തുടങ്ങിയവയുടെ അരിക് ഭിത്തി സംരക്ഷണം
റോഡ് നിർമാണത്തിനുതകും
നിരവധി തൊഴിലാളികൾക്ക് 200 ദിവസം വരെ ഉറപ്പായും തൊഴിൽ നൽകുന്ന പദ്ധതിയാണിത്. ചകിരി സംസ്കരണ യൂണിറ്റുകൾ, കയർ പിരി സംഘങ്ങൾ, ഭൂവസ്ത്ര നിർമ്മാണ യൂണിറ്റുകൾ എന്നിവയെ കൂടാതെ തൊഴിലുറപ്പ് തൊഴിലാളികൾക്കും തൊഴിൽ നൽകാൻ പദ്ധതിയിലൂടെ സാധിക്കും.
വി.ആർ വിനോദ്
ഡയറക്ടർ
കയർ വികസന ഡിപ്പാർട്ട്മെന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |