വടക്കഞ്ചേരി: റബ്ബർ വില 13 വർഷം മുമ്പുള്ള വിലയിലേക്കെത്തി. 2008-ലാണ് റബ്ബർ വില 185 രൂപ കടന്നത്. കോട്ടയം മാർക്കറ്റിൽ നാലാംഗ്രേഡ് റബ്ബർ ഷീറ്റിന് 188 രൂപയും തരംതിരിക്കാത്തത് 184 രൂപയുമായി ഉയർന്നതോടെ താങ്ങുവിലയായ 170 രൂപയ്ക്ക് മുകളിലെത്തി. വില ഉയർന്നത് കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ഉല്പാദനം കാര്യമായി വർദ്ധിക്കാത്തതും മഴമൂലം ടാപ്പിംഗ് ദിനങ്ങൾ നഷ്ടപ്പെട്ട് മാസത്തിൽ പത്തുദിവസമായി ചുരുങ്ങി.
സെപ്തംബറിൽ ഉല്പാദനം ആരംഭിക്കേണ്ട പുതിയ തോട്ടങ്ങളിലും മഴമറ ഇടാത്ത തോട്ടങ്ങളിലും ഉല്പാദനം ആരംഭിക്കാൻ കഴിയാത്തത് വിപണിയിൽ റബ്ബർ ആവശ്യത്തിന് എത്താത്തതാണ് വിലവർദ്ധനവിന് കാരണം. ഒരു മാസത്തിനകം 18 രൂപ വർദ്ധിക്കുന്നത് വർഷങ്ങൾക്ക് ശേഷമാണെന്നും വില വർദ്ധിച്ചിട്ടും പ്രാദേശിക വ്യാപാരികൾക്ക് ഷീറ്റ് റബ്ബർ ലഭിക്കുന്നില്ലെന്നും വ്യാപാരികൾ പറയുന്നു. ഷീറ്റ് റബ്ബറിനോടൊപ്പം ഒട്ടുപാലിനും വില ഉയർന്നിട്ടുണ്ട്. 15 ദിവസം കൊണ്ട് 102 രൂപയിൽ നിന്ന് 113 രൂപയായി ഉയർന്നു.
അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനവ് കർഷകർക്ക് തിരിച്ചടി
റബ്ബർ വിലവർദ്ധനവ് കർഷകരിൽ പ്രതീക്ഷ ഉണർത്തിയെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനവ് കർഷകരെ നിരാശരാക്കുന്നു. റബ്ബർ പാൽ ഉറഒഴിച്ച് ഷീറ്റാക്കി മാറ്റാൻ ഉപയോഗിക്കുന്ന ആസിഡിനും വില വർദ്ധിച്ചു. 35കിലോ വരുന്ന ഒരു ബാരൽ ഫോർമിക് ആസിഡ് വില 3700 രൂപയിൽ നിന്ന് 5350 രൂപയായി ഉയർന്നു. ഗുജറാത്തിൽ നിന്നുള്ള പ്രധാന ആസിഡ് കമ്പനിയിൽ ഉല്പാദനം കുറഞ്ഞതാണ് വിപണിയിൽ ആസിഡ് ക്ഷാമത്തിനും വിലവർദ്ധനയ്ക്കും കാരണമായതെന്ന് വ്യാപാരികൾ പറയുന്നു. കൂടാതെ ഇറക്കുമതി ചെയ്യുന്ന മലേഷ്യ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആസിഡും കണ്ടൈനർ ക്ഷാമംമൂലം വരുന്നത് ചുരുങ്ങിയത് വിലവർധനവിന് കാരണമായി.
വ്യവസായ ഉല്പന്നങ്ങളുടെ വിലയും മേലോട്ട്
വ്യവസായ ഉല്പന്നങ്ങളായ ഇരുമ്പ്, അലൂമിനിയം എന്നിവയുടെ വില വർദ്ധനവും റബർ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. റബ്ബർ ഉറ ഒഴിക്കാൻ ഉപയോഗിക്കുന്ന ഒരു അലൂമിനിയം ഡിഷ് വില 180 രൂപയിൽ നിന്ന് 240 രൂപയായി. രണ്ടാംതരം അലൂമിനിയം ഡിഷിന് 175 രൂപയിൽ നിന്ന് 210 രൂപയായും ഉയർന്നു. പുതിയ മരങ്ങളിൽ ടാപ്പിംഗ് ആരംഭിക്കുന്നതിന് മരത്തിൽ ചിരട്ടകെട്ടി ഉറപ്പിച്ചു നിർത്തുന്ന കമ്പി ഒരു കിലോയ്ക്ക് 102 രൂപയിൽ നിന്ന് 117 രൂപയായി. 600 മില്ലിയുടെ പ്ലാസ്റ്റിക് ചിരട്ട 2.50 നിന്ന് മൂന്നു രൂപയായി. 900 മില്ലിയുടെ ചിരട്ട 2.75 നിന്നും 3.50 രൂപയുമായി. റബ്ബർ ഷീറ്റ് പൂപ്പൽ പിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന ആൻഡി ഫംഗൽ ഫെനോൾ പൊടികൾ 200 ഗ്രാമിന് 100നിന്നും 116 രൂപയായി ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |