തൃശൂർ: ഇടവിട്ട് പെയ്യുന്ന മഴയിൽ തഴയ്ക്കുന്ന കളയും വരിനെല്ലും നെൽക്കർഷകരെ നട്ടം തിരിക്കുമ്പോൾ, കൂനിൽക്കുരുവായി ഇലകരിച്ചിലും വന്യമൃഗങ്ങളുടെ ശല്യവും. 2012ൽ മുല്ലശേരി മേഖലയിൽ ആയിരക്കണക്കിന് ഏക്കറിൽ വിള നശിപ്പിച്ച ഇലകരിച്ചിൽ (ബാക്ടീരിയൽ ലീഫ് ബ്ലൈറ്റ്) രോഗമാണ് കോൾമേഖലയിൽ വീണ്ടുമെത്തിയിരിക്കുന്നത്.
നല്ല പച്ചപ്പോടെ വളരുന്ന ചെടികളുടെ അരികുകൾ ഉണങ്ങാൻ തുടങ്ങും. ഒടുവിൽ ഇല മൊത്തമായി കരിയും. രോഗത്തെ പ്രതിരോധിച്ചില്ലെങ്കിൽ നെല്ലുൽപാദനത്തിൽ 50 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് കർഷകർ നൽകുന്ന മുന്നറിയിപ്പ്. ബാക്ടീരിയ മൂലമുള്ള രോഗമായതിനാൽ പടർന്നു പിടിക്കും. അടുത്ത് കിടക്കുന്ന പാടശേഖരങ്ങളിലേക്കും പകരും. കതിരിട്ട നെല്ലിലും രോഗമുണ്ട്. വിത്തിലൂടെയും വെള്ളത്തിലൂടെയും വായുവിലൂടെയും രോഗം പടരുമെന്നാണ് കൃഷിശാസ്ത്രജ്ഞർ പറയുന്നത്. പല തവണ വെള്ളപ്പൊക്കത്താൽ കൃഷി നശിച്ചിരുന്നു. വീണ്ടും കൃഷിയിറക്കിയപ്പോഴാണ് ബാക്ടീരിയ കെണിയൊരുക്കിയത്. മുൻകാലങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ രോഗബാധ കണ്ടുവന്നിരുന്നു. ഇക്കുറി വ്യാപകമായി കാണുന്നതായാണ് കർഷകരുടെ പരാതി.
പ്രതിരോധിക്കാം
വിത്തും ഞാറും സ്യൂഡോമോണസ് കലക്കിയ ലായനിയിൽ മുക്കിവച്ച ശേഷം ഉപയോഗിക്കണം.
പച്ചച്ചാണകം കലക്കി അരിച്ച് സ്യൂഡോമോണസ് ചേർത്തി തളിക്കാം
രോഗപ്രതിരോധ മരുന്നുകളും നെൽച്ചെടികളിൽ സ്‌പ്രേ ചെയ്യണം.
ഒരേക്കറിന് രണ്ട് കിലോ ബ്ലീച്ചിംഗ് പൗഡർ കിഴി കെട്ടി ചാലുകളിൽ ചേർക്കാം
വരിനെല്ലും കളയും
താളം തെറ്റിയ മഴക്കാലം കോൾപ്പാടത്തെ മുണ്ടകൻ കൃഷിയും തകരാറിലാക്കി. പുല്ലഴിയിൽ മുന്നൂറ് ഏക്കറോളം പാടത്ത് മഴയിൽ വരിനെല്ലും കളയും വളർന്നതാണ് നെൽക്കൃഷിക്ക് ഭീഷണിയാകുന്നത്. കതിരിട്ട സമയത്ത് മഴ ചാറിയാൽ നെല്ലിന് മുകളിലേക്ക് ചാഞ്ഞ് കൃഷിനാശമുണ്ടാകും. പല തവണ വിത്തിട്ടും വൻവില കൊടുത്ത് ഞാറ് നട്ടും കൃഷി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് വെല്ലുവിളികളേറുന്നത്. മഴ കാരണം കളനാശിനി തളിക്കാൻ കഴിഞ്ഞില്ല. പുൽവെട്ടി ഉപയോഗിച്ച് വരിനെല്ല് മുറിക്കാൻ ഏക്കറിന് 2700 രൂപ വേണ്ടിവരുമെന്ന് കോൾ കർഷക സംഘം സെക്രട്ടറി കൊളങ്ങാട്ട് ഗോപിനാഥൻ പറഞ്ഞു.
കാട്ടുപന്നികൾ പാടത്തേക്കും
മലയോര മേഖലകളിൽ കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികൾ പാടങ്ങളിലുമെത്തുന്നുണ്ട്. ചൂണ്ടൽ പാടശേഖരത്തിൽ കാട്ടുപന്നികൾ കതിരിട്ട നെൽച്ചെടികൾ നശിപ്പിച്ചു. ആദ്യമായാണ് കാട്ടുപന്നികൾ ഈ മേഖലയിലെ നെൽക്കൃഷിക്ക് ഭീഷണിയാകുന്നത്. നേരത്തെ ഞാറുനട്ടതിനാൽ നെൽച്ചെടികളെല്ലാം കതിരണിഞ്ഞിരുന്നു. ഡിസംബർ അവസാനത്തോടെ കൊയ്യാമെന്നായിരുന്നു പ്രതീക്ഷ. അതിനിടയിലാണ് പന്നിയുടെ ആക്രമണം.
പാടങ്ങളിലേക്ക് സബ്മേഴ്സിബിൾ പമ്പ്
തൃശൂർ: റീബിൽഡ് കേരള പദ്ധതി പ്രകാരം തൃശൂർ പൊന്നാനി കോൾ മേഖലകളിൽ സ്ഥാപിക്കാനുള്ള 263 സബ്മേഴ്സിബിൾ പമ്പുകളിൽ ആദ്യത്തെ 10 പമ്പുകൾ തൃശൂർ അക്വാ പമ്പ് സർവീസ് സെന്ററിലെത്തി. 263 പമ്പുകളിൽ 227 എണ്ണം ജില്ലയിലെ കോൾ മേഖലയിലേക്കും ബാക്കി മലപ്പുറം, പൊന്നാനി മേഖലയിലേക്കുമാണ്. അതാത് പമ്പ് ഹൗസുകൾക്ക് യോജിച്ച രീതിയിൽ ഡിസൈൻ ചെയ്ത പമ്പുകളാണ് സ്ഥാപിക്കുക. ഇപ്പോളെത്തിച്ചേർന്ന പമ്പുകളും അനുബന്ധ ഘടകങ്ങളും അടുത്ത ദിവസം പമ്പ് ഹൗസിലേക്ക് വിതരണം ചെയ്യുമെന്ന് തൃശൂർ കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സൂരജ് കണ്ണൻ പറഞ്ഞു.
കഴിഞ്ഞവർഷവും ഇലകരിച്ചിൽ രോഗം ഉണ്ടായിരുന്നു. ഒരു പരിധി വരെ കാലാവസ്ഥാ വ്യതിയാനം കൊണ്ടാണിത് സംഭവിക്കുന്നത്. കോൾമേഖലയിൽ വരിനെല്ലും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. വനമേഖലയിൽ നിന്നുള്ള വരിനെല്ലിന്റെ വിത്ത് പാടങ്ങളിൽ ശേഷിക്കും. നെല്ലിന്റെ വകഭേദമായ ഇവ പെട്ടെന്ന് പടരും. ചെറിയ പ്രായത്തിൽ തിരിച്ചറിയാനാവില്ല. കതിര് മുറിച്ച് കളഞ്ഞാൽ പടരുന്നത് ഒഴിവാക്കാം.
ഡോ. എ. ലത
മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം മേധാവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |