കോട്ടയം : ഗ്യാസ് സ്റ്റൗ വന്നപ്പോൾ വീടുവിട്ട വിറകുകൾ അടുക്കളയിലേയ്ക്ക് തിരികെയെത്തുന്നു. പാചകവാതക വില കത്തിക്കയറുമ്പോൾ പല വീടുകളിലും അടുപ്പുകൾ സാവധാനം കത്തിത്തുടങ്ങി. ദീർഘകാലം ഉപയോഗമില്ലാതെ കിടന്ന പുകയില്ലാ അടുപ്പുകളും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
വെള്ളം ചൂടാക്കാനും മറ്റും പണ്ടത്തെപ്പോലെ വീടിന്റെ പിൻഭാഗത്ത് വിറകടുപ്പ് ഒരുക്കിയവരും കുറവല്ല. പുകയും ചൂടുമാണ് വിറകടുപ്പിനെ വീടുകളിൽ നിന്ന് പലരും പുറത്താക്കാൻ കാരണമെങ്കിൽ ഗ്യാസ് വില ആയിരത്തിലേയ്ക്കടുക്കുമ്പോൾ വിറകടുപ്പ് കൂടിയുള്ളത് നല്ലതെന്ന മട്ടിലേയ്ക്ക് ചിന്തമാറി.
ഇതോടെ വിറകിനും വില വർദ്ധിച്ചു. മുൻകാലങ്ങളിൽ അമ്പതു രൂപയിൽ താഴെ കിട്ടിയിരുന്ന റബറിന്റ ഒരു കെട്ടു വിറകിന് ഇപ്പോൾ 90 രൂപ കൊടുക്കണം. കീറിയ വിറകിനും വില ഉയർന്നു. മില്ലുകളിലെ പൊറോട്ട് വിറകിന് ആറു രൂപ വരെയാണ് വില. തെങ്ങ് കൃഷിയിലുണ്ടായ ഇടിവു മൂലം ചൂട്ട് ഓല, കൊതുമ്പ് എന്നിവയും ലഭിക്കാതായി. മണ്ണെണ്ണയുടെ ലഭ്യത കുറഞ്ഞതും കൂടുതലായി വിറകിലേയ്ക്ക് തിരിയാൻ കാരണമായി
വിറകിന് ഡിമാൻഡേറി
റബർ തോട്ടങ്ങളിലൊക്കെ ഇപ്പോൾ വിറക് ചുള്ളിപെറുക്കാൻ തിരക്കാണ്. റബർ വെട്ടുമ്പോൾ കെട്ട് വിറക് കൂടി കൂടുതലായി കയറ്റിപ്പോകുന്നു. റബർ, വെള്ള മരങ്ങളുടെ വിറകിനാണ് ആവശ്യക്കാരേറെ.
പാചകവാതകം ലാഭിക്കാം
പാചകം ചെയ്യാനുദ്ദേശിക്കുന്ന വിഭവത്തിന് വേണ്ട ചേരുവകളെല്ലാം കൈയ്യകലത്തുണ്ടെന്ന് ഉറപ്പാക്കിയ ശേഷം അടുപ്പു കത്തിക്കുക
പയർ വർഗത്തിലുള്ള ഭക്ഷ്യവസ്തുക്കൾ വെള്ളത്തിൽ കുതിർത്തു വച്ചശേഷം പാചകം ചെയ്താൽ എളുപ്പത്തിൽ വേകും
വെള്ളം തിളച്ചു തുടങ്ങിയാൽ തീ കുറയ്ക്കുക, തിളച്ചു തുടങ്ങിയ വെള്ളം ചെറുതീയിൽ തന്നെ ചൂടു നിലനിറുത്തും
സ്റ്റൗവിലെ വലിയ ബർണറിന് പകരം ചെറിയ ബർണർ ഉപയോഗിച്ചാൽ 6 മുതൽ 10% വരെ ഗ്യാസ് ലാഭിക്കാം
നോൺസ്റ്റിക് പാൻ പാചകവാതകം ലാഭിക്കാൻ സഹായിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |