മലപ്പുറം: താനൂരിൽ പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്‌റഫാണ് അറസ്റ്റിലായത്. നേരത്തെ രണ്ട് തവണ സമാന കേസുകളിൽ പിടിയിലായിട്ടുള്ള ഇയാൾ ആ കേസുകളുടെ വിചാരണ നടക്കുന്ന അവസരത്തിലാണ് വീണ്ടും പിടിയിലാകുന്നത്.
നേരത്തെ പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിൽ ജോലി ചെയ്യുമ്പോഴും ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് ഇയാൾക്കെതിരെ വിചാരണ നടക്കുകയാണ്. 2012ലാണ് ഇത് സംബന്ധിച്ച ആദ്യ കേസ് പരപ്പനങ്ങാടിയിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഏഴു വർഷത്തിനു ശേഷം 2019ൽ കരിപ്പൂരിലെ രക്ഷിതാക്കളുടെ പരാതിയെതുടർന്ന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
നിലവിൽ താനൂരിലെ സർക്കാർ സ്കൂളിലാണ് ഇയാൾ ജോലി ചെയ്യുന്നത്. പ്രൈമറി സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റ്. കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയും തുടർന്ന് ഇവർ ചൈൽഡ് ലൈനിന് പരാതി നൽകുകയുമായിരുന്നു. കുട്ടിയുടെ മൊഴിയെടുത്തശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |