കൊല്ലം. ദേശീയപാത 66 നാൽപ്പത്തിയഞ്ച് മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനായി ജില്ലയിൽ ഇതുവരെ 568 പേർക്കായി 192 കോടി രൂപ നഷ്ടപരിഹാരത്തുക വിതരണം ചെയ്തു. ഉടമകളിൽ നിന്ന് ഇതുവരെ ഏറ്റെടുത്ത ഭൂമി ദേശീയ
പാത വികസന അതോറിട്ടിക്ക് കൈമാറി. കരുനാഗപ്പള്ളി, കാവനാട്, ചാത്തന്നൂർ, വടക്കേവിള തുടങ്ങിയ യൂണിറ്റുകളിലാണ് പണം കൈമാറിയത്. കരുനാഗപ്പള്ളി യൂണിറ്റിൽ 280 പേർക്ക് പണം കൈമാറിയിട്ടുണ്ട്. തുക കൈമാറിയവർക്ക് വിട്ടൊഴിയൽ നോട്ടീസും നൽകി. കരുനാഗപ്പള്ളി, അയണിവേലിക്കുളങ്ങര വില്ലേജുകളിൽപ്പെട്ട കെട്ടിട ഉടമകൾക്ക് 60 ദിവസത്തിനകം ഒഴിഞ്ഞു പോകാനുളള നോട്ടീസ് നൽകി. രണ്ടാംഘട്ട 3ഡി വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂമിയുടെ നഷ്ടപരിഹാരം നൽകാനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 17 വില്ലേജുകളിൽനിന്നായി 5736 ഹെക്ടർ ഭൂമിയാണ് ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്നത്. ആന്ധ്ര കേന്ദ്രമായുള്ള വിശ്വസമുദ്ര കമ്പനിയാണ് ആലപ്പുഴ മുതൽ കൊല്ലം ബൈപാസിലെ ആൽത്തറമൂട് വരെയുള്ള പാതയുടെ നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ളത്. പുത്തൻതെരുവ് കേന്ദ്രീകരിച്ച് ഇവരുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഭൂ ഉടമകൾ രേഖകൾ
ഹാജരാക്കണം
ദേശീയപാത 66 സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് കാവനാട് യൂണിറ്റിൽ ഉൾപ്പെട്ട വടക്കുംതല, പന്മന, ചവറ, നീണ്ടകര വില്ലേജുകളിലെ ഭൂഉടമകൾ 30ന് മുമ്പ് രേഖകൾ ഹാജരാക്കണം. ഭൂമി സംബന്ധിച്ച അസ്സൽ ആധാരം, മുന്നാധാരം, പുതിയ കരം രസീത്, കൈവശ, ജപ്തി -ബാദ്ധ്യതാ രഹിത സർട്ടിഫിക്കറ്റ്, ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിട നികുതി രസീത്, ആധാർ,പാൻ കാർഡ്, ബാങ്ക് അക്കൗണ്ട്, പാസ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവയാണ് ഹാജരാക്കേണ്ടത്. സമർപ്പിക്കുന്ന രേഖകളിൽ പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കിൾ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ വൺ ആന്റ് സെയിം സർട്ടിഫിക്കറ്റും നൽകണം. ചിന്നക്കട വൈ.എം.സി.എ ഹാളിൽ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ തഹസിൽദാരുടെ കാര്യാലയത്തിൽ നേരിട്ട് എത്തിയാണ് രേഖകൾ സമർപ്പിക്കേണ്ടത്.
ആദിച്ചനല്ലൂർ, തഴുത്തല, മയ്യനാട്, ശക്തികുളങ്ങര വില്ലേജുകളിലെ രേഖകൾ വടക്കേവിള വില്ലേജ് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ തഹസിൽദാരുടെ കാര്യാലയത്തിൽ 29ന് നേരിട്ട് എത്തിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |