പാറശാല: പാറശാലയിലെ റെയിൽവേ ട്രാക്കിന് സമീപം മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും മണ്ണിടിയുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ട്രാക്കിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പാറശാല ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാന മന്ദിരവും സമീപത്തുള്ള വാട്ടർ അതോറിറ്റിയുടെ ടാങ്കും ഭീഷണിയുടെ നടുവിലാണ്. ഇതിന്റെ പശ്ചാത്തലത്തിൽ നെടുവാൻവിളയിലുള്ള പഞ്ചായത്തു വക കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിസ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചു.
കഴിഞ്ഞദിവസം രാത്രിയിലാണ് വീണ്ടും രണ്ട് തവണ ട്രാക്കിന് സമീപം മണ്ണിടിച്ചിലുണ്ടായത്. പകലും ഇവിടെ മണ്ണിടിഞ്ഞിരുന്നു. ട്രാക്കിലേക്ക് മണ്ണ് വീഴുന്നത് തടയാൻ റെയിൽവേ മുൻകരുതൽ സ്വീകരിച്ചിരുന്നതിനാൽ ഗതാഗതം തടസപ്പെട്ടില്ല. കനത്ത മഴയെ തുടർന്ന് ഒരാഴ്ച മുമ്പ് ട്രാക്കിലേക്ക് മണ്ണുവീണതിനാൽ ഒരാഴ്ചയോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. രാത്രിയും പകലും പരിശ്രമിച്ചാണ് ജെ.സി.ബികളുടെ സഹായത്തോടെ മണ്ണ് മാറ്രി ഗതാഗതം പുനഃസ്ഥാപിച്ചത്. ശേഷം മുൻകരുതലായി ട്രാക്കിന് സമീപം ഇരുമ്പ് പാളങ്ങളും തകിടുകളും സ്ഥാപിച്ചിരുന്നു.
എന്നാൽ മണ്ണിടിഞ്ഞ ഭാഗത്തെ 75 അടിയിലേറെ ഉയരവും വേണ്ടത്ര ചരിവ് ഇല്ലാത്തതും തീരെ ഉറപ്പില്ലാത്ത മണ്ണുമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. അതിനാൽ വീണ്ടും മണ്ണിടിയാൻ സാദ്ധ്യതയുണ്ട്. ഇത് തടയുന്നതിന് റെയിൽവേയുടെ നേതൃത്വത്തിൽ കരഭാഗത്ത് ടാർപോളിൻ ഉപയോഗിച്ച് പൊതിഞ്ഞ് കെട്ടി സംരക്ഷിക്കുന്നതും നേരത്തെ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പാളങ്ങളും തകിടുകളും കൊണ്ടുള്ള വേലി കൂടുതൽ ബലപ്പെടുത്തുന്ന ജോലികളും പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |