കോട്ടയം: സർ, ഞങ്ങളുടെ വീടിനടുത്ത് കുറുവാസംഘം വന്ന് നിൽപ്പുണ്ട്. വേഗം വാ.. പൊലീസ് സ്റ്റേഷനിലേയ്ക്ക് രണ്ട് രാത്രിയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിലയ്ക്കാതെ ഫോൺ വിളിയാണ്. പക്ഷേ, ചെല്ലുമ്പോൾ ആരെങ്കിലും അലഞ്ഞു തിരിഞ്ഞു നടക്കുന്നവരോ മറ്റോ ആവും. അതിരമ്പുഴയിലെ സി.സി.ടി.വി ദൃശ്യവും പിന്നാലെ വീടുകളിലുണ്ടായ മോഷണ ശ്രമങ്ങളുമാണ് നാട്ടുകാരുടെ ഭയത്തിന് പിന്നിൽ.
നിഴലനടക്കം കണ്ടാൽ പൊലും ജനം പരിഭ്രാന്തരായി പൊലീസിനെ വിളിക്കുകയാണ്. അതി ക്രൂരൻമാരായ കുറുവാസംഘം ജില്ലയിൽ എത്തിയെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ജാഗ്രതയിലാണ്. വിവിധ റെയിൽവേ സ്റ്റേഷനുകളും ട്രാക്കുകളും കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് രാത്രികാല പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.
ക്രൂരൻമാരുടെ മോഷണരീതി
അതിരമ്പുഴയിൽ ആറു വീടുകളിൽ നടന്ന മോഷണ ശ്രമം കുറുവാ സംഘത്തിന്റെ രീതിയിലാണെന്ന് പൊലീസ് പറയുന്നു. പകൽ ഫീൽഡിലിറങ്ങി ഗൃഹപാഠം ചെയ്ത് രാത്രിയിൽ കവർച്ച ചെയ്തു മടങ്ങുന്ന സംഘങ്ങളാണിവർ. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി, സേലം മേഖലകളിലെ തിരുട്ടുഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണിത്. ധൈര്യവും, കായികശേഷിയും ആവോളമുള്ളവർ . ഒരു പ്രദേശത്ത് അഞ്ചോ അതിലധികം ആളുകളായി എത്തും. പകൽ വസ്ത്രവിൽപ്പന, ആക്രിപെറുക്കൽ, അമ്മിക്കല്ലുകൊത്തൽ, ആയുധങ്ങൾക്കു മൂർച്ച കൂട്ടൽ എന്നിങ്ങനെയുള്ള ജോലി ചെയ്യുന്നവരെന്ന വ്യാജേന എത്തി വീടുകൾ കണ്ടു വയ്ക്കും. പുലർച്ചെ ഒന്നിനു ശേഷം ഇവിടങ്ങളിലെത്തി മോഷണം നടത്തും. അടിവസ്ത്രം മാത്രം ധരിച്ചു മൂഖംമൂടിയെത്തുന്ന സംഘം കാത്തുനിൽക്കാതെ വാതിൽ ഭാരമേറിയെ എന്തെങ്കിലും കൊണ്ട് തകർത്ത് അകത്തു കയറുന്നതാണ് രീതി. എതിർക്കുന്നവരെ കൈയിൽ കിട്ടുന്ന ആയുധം കൊണ്ടു ആക്രമിക്കും. കൊല്ലാനും മടിക്കില്ല. ഒരു ദിവസം ഒരേ സ്ഥലത്ത് ഒന്നിലേറെ വീടുകളിൽ കവർച്ച നടത്തുന്നതും ഇവരുടെ പതിവാണ്.
വരവും പോക്കുംട്രെയിനിൽ, ട്രാക്കുകളോട് ചേർന്ന് തങ്ങും
ഒരേസമയം അഞ്ചോ അതിലധികം ആളുകളായി എത്തും.
പകൽ പലവിധ ജോലിക്കാരെന്ന വ്യാജേന വീടു കണ്ടുവയ്ക്കും.
പുലർച്ചെ ഒന്നിനു ശേഷം ഇവിടങ്ങളിലെത്തി മോഷണം നടത്തും.
വാതിൽ തകർത്താണ് അകത്തുകയറുക, കൊല്ലാനും മടിയില്ല.
'' ആളുകളെല്ലാം ഭയപ്പാടിലാണ്. അതിനാൽ എല്ലായിടത്തും പൊലീസുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളിലെ മുഖം സ്ഥിരം കുറ്റവാളികളുടേതുമായി ചേർത്ത് പരിശോധിക്കുകയാണ്''
- ജെ.സന്തോഷ് കുമാർ, ഡിവൈ.എസ്.പി കോട്ടയം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |