കൊച്ചി: കടൽമാർഗം രാജ്യത്തേക്കുള്ള ലഹരിക്കടത്തിനെ ശക്തമായി നേരിടുമെന്ന് പുതുതായി ചുമതലയേറ്റ ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.എ. ഹംപിഹോളി പറഞ്ഞു. 650 കിലോയോളം ലഹരിവസ്തുക്കൾ നാവികസേന രണ്ടു തവണ പിടികൂടിയിരുന്നു. ഇത്തരം ഓപ്പറേഷനുകൾ ഇനിയുമുണ്ടാകും. മീൻപിടിത്തക്കാരുമായി നാവികസേന ബന്ധമുണ്ടാക്കുമെന്നും മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ചീഫ് ഓഫ് സ്റ്റാഫ് ആന്റണി ജോർജ്, നാവിക സേന പി.ആർ.ഒ. കമ്മഡോർ അതുൽ പിള്ള എന്നിവരും സംബന്ധിച്ചു. കർണാടക സ്വദേശി ഹംപിഹോളി ചൊവ്വാഴ്ചയാണ് അധികാരമേറ്റത്.
കൊവിഡ്, പ്രളയം, മറ്റു ദുരന്തങ്ങൾ എന്നിവ നേരിടാൻ സേന എല്ലാക്കാലവും സജ്ജമാണ്. കടൽ അതിർത്തി സംരക്ഷണം വലിയ വെല്ലുവിളി തന്നെയാണ്. 2030നകം 24 ആധുനിക മുങ്ങിക്കപ്പലുകൾ സേനയുടെ ഭാഗമാകും. മുംബയിൽ കഴിഞ്ഞയാഴ്ച കടലിലിറക്കിയ 'വേല ഉൾപ്പടെ നാലെണ്ണം ലഭിച്ചുകഴിഞ്ഞു.
40 കപ്പലുകൾ സേനയ്ക്കായി വിവിധ കപ്പൽശാലകളിൽ നിർമ്മാണത്തിലാണ്. ആയിരക്കണക്കിന് തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിച്ചു. സേനയും പൊതുസമൂഹവുമായി കൂടുതൽ അടുത്ത ബന്ധമുണ്ടാക്കുന്നതിന് സാമൂഹിക പ്രവർത്തനങ്ങൾ ശക്തമാക്കും. സംസ്ഥാനഭരണകൂടവും ജില്ലാ ഭരണകൂടുവുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ ഭാവിയിലുണ്ടാകും. ഒമിക്രോൺ എത്തിയാൽ ആ വെല്ലുവിളിയും നേരിടാൻ സർക്കാരിനും പൊതുസമൂഹത്തിനും ഒപ്പം നാവികസേനയുമുണ്ടാകും. പുതുതായി കമ്മിഷൻ ചെയ്യുന്ന കപ്പലുകളിൽ 20 ശതമാനം വനിതാ സാന്നിധ്യമുണ്ടാകും. ഐ.ടി., വിവിധ സർവകലാശാലകൾ എന്നിവരുമായി സാങ്കേതിക വിദ്യ നേവി തേടുന്നുണ്ട്. ആളില്ലാ വിമാനങ്ങളും മറ്റും നേവിക്ക് കരുത്തു പകരും. ലക്ഷദ്വീപ്, ആൻഡമാൻ എന്നിവിടങ്ങളിൽ നാവികസേനയുടെ നിരീക്ഷണം കൂട്ടും. മിനിക്കോയിയിൽ വിമാനത്താവളം നാവികസേന വിഭാവനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |