പാലക്കാട്: ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായി ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനവും വാക്സിനേഷനും ശക്തമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി പ്രത്യേക കൊവിഡ് വാക്സിനേഷൻ യജ്ഞവും ഡിസംബർ ഒന്നു മുതൽ ആരംഭിച്ചു. പതിനഞ്ച് വരെ വാക്സിനേഷൻ യജ്ഞം നടക്കും.
യജ്ഞത്തിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനത്തിന്റെ സഹകരണത്തോടെ രണ്ടാംഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാൻ ബാക്കിയുള്ളവരെ കണ്ടെത്തി വാക്സിൻ നൽകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇതോടൊപ്പം ഒന്നാംഡോസ് എടുക്കാനുള്ളവർക്കും വാക്സിൻ നൽകും. രണ്ടാം ഡോസിന് സമയമായിട്ടും ഓൺലൈൻ മുഖേന സ്ലോട്ട് ലഭിക്കാത്തവർ ആശാ പ്രവർത്തകരുമായി ബന്ധപ്പെട്ട് അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് വാക്സിൻ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ ദിവസേന ജില്ലയിൽ 12,000 മുതൽ 15,000 വരെ ഡോസ് വാക്സിൻ സൗജന്യമായും സ്വകാര്യമേഖലയിലും നൽകുന്നുണ്ട്. കൊവിഡ് ബാധിച്ചവർക്ക് മൂന്നു മാസം കഴിഞ്ഞ് മാത്രം വാക്സിൽ എടുത്താൽ മതി. കൊവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കൊവാക്സിൻ 28 ദിവസം കഴിഞ്ഞും രണ്ടാം ഡോസ് സ്വീകരിക്കണം. സംസ്ഥാനത്ത് ഇതുവരെ
ഒമിക്രോൺ റിപ്പോർട്ടുകളൊന്നും ചെയ്തിട്ടില്ലെങ്കിലും വിദേശരാജ്യങ്ങളിലും അയൽസംസ്ഥാനങ്ങളിലും നിന്നും വരുന്നവരെ നീരിക്ഷിക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ കർണാടകയിൽ രണ്ട് പേർക്ക് ഒമിക്രോൺ സ്ഥീരികരിച്ചതിനെ തുടർന്ന് അതിർത്തിയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |