കൊല്ലം: നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവിന്റെ പേരിൽ കല്ലുപാലം മറയാക്കി വൻ കൊള്ളയ്ക്ക് കരാറുകാരന്റെ നീക്കം. 50 ലക്ഷം രൂപ കൂടി എസ്റ്റിമേറ്റിൽ വർദ്ധന വരുത്താനാണ് ശ്രമം. ഇതിനാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകിപ്പിക്കുന്നതെന്നും ആരോപണമുണ്ട്.
4.87 കോടി ആയിരുന്നു പാലം നിർമ്മാണത്തിന്റെ എസ്റ്റിമേറ്റ്. 3.94 കോടിക്കാണ് തിരുവനന്തപുരത്തുള്ള കമ്പനി നിർമ്മാണം ഏറ്റെടുത്തത്. ജലഗതാഗതത്തിന് 16 മീറ്റർ വീതി ലഭിക്കുന്ന തരത്തിലായിരുന്നു ആദ്യ എസ്റ്റിമേറ്റ്. പിന്നീട് 19 മീറ്റർ എന്ന തരത്തിൽ എസ്റ്റിമേറ്റ് ഉയർത്തി. ഇതോടെ കരാറുകാരന് നിലവിൽ 4.75 കോടി രൂപയെങ്കിലും ആകെ ലഭിക്കും. ഏറ്റെടുക്കുന്നവർക്ക് വലിയ ലാഭം ലഭിക്കുന്ന തരത്തിൽ ഊതിപ്പെരുപ്പിച്ച് തയ്യാറാക്കിയതാണ് എസ്റ്റിമേറ്റ്. അതുകൊണ്ടാണ് നിലവിലെ കരാറുകാരൻ എസ്റ്റിമേറ്റിനെക്കാൾ താഴ്ത്തി കരാർ പിടിച്ചത്. തുടർന്ന് ബോധപൂർവം നിർമ്മാണം വൈകിപ്പിച്ച് കൂടുതൽ പണം തട്ടാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നും ആക്ഷേപമുണ്ട്.
പണിയില്ലെങ്കിലും പണം
പാലം നിർമ്മാണം ഇഴയുകയാണെങ്കിലും പണം വാങ്ങൽ അതിവേഗം നടക്കുന്നുണ്ട്. നിലവിൽ 3.14 കോടിയുടെ ബിൽ കരാറുകാരൻ നൽകി. ഇതിൽ രണ്ട് ബില്ലുകളിലായി ഏകദേശം 2.50 കോടി കൈപ്പറ്റി. 80 പൈലുകളും കഴിഞ്ഞ് സൂപ്പർ സ്ട്രക്ചറിലേക്ക് കടന്ന പെരുമൺ- പേരുംതുരുത്ത് പാലത്തിന്റെ കരാറുകാരന് ഒരു രൂപ പോലും പൊതുമരാമത്ത് വകുപ്പ് നൽകിയിട്ടില്ല. അപ്പോഴാണ് 16 പൈലുകൾ പൂർത്തിയാക്കാത്ത കരാറുകാരന് രണ്ടരക്കോടി നൽകിയത്. തദ്ദേശ സ്ഥാപനങ്ങളിലെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും ബിൽ മാറിക്കിട്ടാതെ കരാറുകാർ ചക്രശ്വാസം വലിക്കുമ്പോഴാണ് പണി ചെയ്യാത്ത കരാറുകാരൻ പണം യഥേഷ്ടം വാങ്ങുന്നത്.
നഷ്ടപരിഹാരം നൽകണം
പുതിയ പാലത്തിന്റെ നിർമ്മാണം അനന്തമായി നീളുന്നത് കാരണം സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വന്ന കച്ചവടക്കാർക്കും ജീവനക്കാർക്കും കരാറുകാരനിൽ നിന്നു നഷ്ടപരിഹാരം വാങ്ങി നൽകണമെന്ന ആവശ്യവും ശക്തമാവുകയാണ്. കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ് ചില സംഘടനകൾ.
കാലാവധി നീട്ടും
പാലം 450 ദിവസം കൊണ്ട് പൂർത്തിയാക്കാനായിരുന്നു കരാർ. 2019 സെപ്തംബറിലാണ് നിർമ്മാണം തുടങ്ങിയത്. ഇതിൽ ലോക്ക്ഡൗൺ നീണ്ടുനിന്ന മൂന്ന് മാസം ഒഴിവാക്കിയാലും ഏകദേശം രണ്ടു വർഷം (730 ദിവസം) കരാറുകാരന് ലഭിച്ചു. കാലാവധിക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാരന് പിഴ ചുമത്താം. പക്ഷെ ഒരു ലക്ഷം രൂപ മാത്രമാണ് ഇതുവരെ പിഴ ചുമത്തിയത്. നീട്ടിനൽകിയ കരാർ കാലാവധി മാസം അവസാനിക്കും. പിഴ പോലും ഈടാക്കാതെ കാലാവധി നീട്ടാനാണ് ഉദ്യോഗസ്ഥ തലത്തിലെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |