കോട്ടയം : മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന കന്നുകാലികൾക്ക് ചെക്‌പോസ്റ്റുകളിൽ ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വാഴൂർ ബ്ലോക്ക് ക്ഷീരകർഷകസംഗമവും തരിശ് നിലതീറ്റപ്പുൽ കൃഷി വിളവെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഏറെ വില കൊടുത്ത് വാങ്ങി കേരളത്തിലെത്തിക്കുന്ന മുന്തിയ ഇനം കന്നുകാലികളിൽ പലതും ദിവസങ്ങൾക്കുള്ളിൽ ചത്തു പോകുന്ന സാഹചര്യത്തിലാണ് ക്വാറന്റൈനും നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തുന്നത്. ക്ഷീരകർഷകർക്ക് അടിയന്തര സഹായത്തിനായി ടെലി വെറ്റിനറി യൂണിറ്റുകൾ ലഭ്യമാക്കും. കന്നുകാലികൾക്ക് വാക്‌സിനുകൾ ലഭ്യമാക്കാനുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതികരണ സംവിധാനങ്ങളുള്ള ആംബുലൻസുകൾ ബ്ലോക്ക് തലത്തിൽ അനുവദിക്കും. അവശ്യ സന്ദർഭങ്ങളിൽ ഡോക്ടറുടെ സേവനം ലഭ്യമായില്ലെങ്കിൽ കർഷകർക്ക് ബന്ധപ്പെടുന്നതിനുള്ള കാൾ സെന്റർ തിരുവനന്തപുരത്ത് സജ്ജമാക്കും. കുളമ്പുരോഗത്തിനെതിരെയുള്ള രണ്ടാംഘട്ട വാക്‌സിനേഷൻ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കും.തീറ്റപ്പുൽ കൃഷിയിൽ സ്വയം പര്യാപ്തത നേടുന്നതിനുള്ള എല്ലാ പദ്ധതികൾക്കും സർക്കാർ സഹായം ലഭ്യമാക്കും. ഒരേക്കർ കൃഷിക്ക് 16,000 രൂപ നിരക്കിൽ സബ്‌സിഡി നൽകും. വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തീറ്റപ്പുൽകൃഷി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |