തൃശൂർ: "ദയവ് കാണിക്കൂ സാർ, ഞങ്ങളും ജീവിച്ചു പൊയ്‌ക്കോട്ടെ". കാർഷിക സർവകലാശാലയ്ക്കു മുന്നിൽ രണ്ട് മാസമായി സമരം ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ അപേക്ഷയാണിത്. രണ്ട് പതിറ്റാണ്ടിലേറെ, സർവകലാശാലയുടെ വിവിധ ഫാമുകളിൽ വിയർപ്പൊഴുക്കിയ വീട്ടമ്മമാരാണിവർ.
കാഷ്വൽ തൊഴിലാളികളുടെ ഒഴിവുള്ള തസ്തികകളിൽ നിയമിക്കണമെന്ന ഇവരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം. 62 പേരാണ് ഇനി നിയമിക്കപ്പെടാനുള്ളത്. 2011ൽ നിയമിച്ച നൂറ് പേരെ 2013ൽ സ്ഥിരപ്പെടുത്തി. ബാക്കിയുള്ള നൂറ് പേരെക്കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് കേസ് കൊടുത്തു. 2013ൽ അനുകൂല വിധിയുണ്ടായി. എന്നിട്ടും നിയമിക്കാതായപ്പോൾ തൊഴിലാളികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് 2016ൽ അനുകൂലവിധി ലഭിച്ചു. എന്നിട്ടും നിയമനമില്ല. സർവകലാശാല അപ്പീലുമായി സുപ്രീം കോടതിയിലെത്തി. ഇത് പിൻവലിച്ചാൽ ബാക്കിയുള്ളവർക്കും നിയമനം ലഭിക്കും. കഴിഞ്ഞ ആഗസ്റ്റിൽ 365 കാഷ്വൽ തൊഴിലാളി തസ്തികയിലേക്ക് നിയമനം നടന്നപ്പോൾ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന ഇവർക്ക് മുൻഗണന നൽകിയില്ല. പുതിയ തൊഴിലാളികൾ വന്നപ്പോൾ ഉള്ള തൊഴിലും നഷ്ടമായി.
അബാർഡ് പദ്ധതി
2006ൽ തൃശൂർ കോർപറേഷനുമായി ചേർന്ന് രൂപീകരിച്ച പദ്ധതിയാണ് അബാർഡ് (അഗ്രോ ബയോ ടെക്‌നോളജി ഫോർ റൂറൽ എംപ്‌ളോയ്‌മെന്റ് ഡെവലപ്‌മെന്റ്). ഇതിലെ തൊഴിലാളികളാണ് സമരം ചെയ്യുന്നത്. 600 രൂപയാണ് കൂലി. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമേ പണി കിട്ടൂ. കാഷ്വൽ തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങളും വേതനവും ( 875 രൂപ) ലഭിക്കും. ആഗസ്റ്റിൽ നടന്ന നിയമനത്തിൽ 40 പേർക്ക് നിയമനം നൽകിയിരുന്നു.
ബാക്കിയുള്ളവരെയും നിയമിക്കണമെന്ന് കഴിഞ്ഞ നാലിന് ചേർന്ന ജനറൽ കൗൺസിൽ ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷ്യം നേടും വരെ സമരം ചെയ്യും. രാപകൽ, നിരാഹാര സമര പരിപാടികളെപ്പറ്റിയും ആലോചിക്കുന്നുണ്ട്.
പി.ആർ സുരേഷ് ബാബു
ചെയർമാൻ
സമരസമിതി
ചിലരുടെ വീട്ടിൽ കിടപ്പ് രോഗികളുണ്ട്. കൊവിഡ് കാരണം മറ്റൊരു തൊഴിലും ഇല്ലാതായതോടെ പലരും ഗതികേടിലാണ്. എത്രയും വേഗം പ്രശ്‌നം പരിഹരിക്കണം.
പ്രിയ കെ. യു
തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |