വർക്കല: ഹരിഹരപുരം മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരം കാണാൻ മാറിമാറിവരുന്ന ഭരണക്കൂടങ്ങൾക്കും ജനപ്രതിനിധികൾക്കും കഴിയുന്നില്ല. തിരുവനന്തപുരം - കൊല്ലം ജില്ലാ അതിർത്തിയിലുള്ള ഗ്രാമമാണ് ഹരിഹരപുരം. ഇലകമൺ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഇവിടം ഒരുകാലത്ത് കായൽ മത്സ്യങ്ങളുടെ വിപണനത്തിനും കയർ മേഖലയിലും ഏറെ ശ്രദ്ധേയമായിരുന്നു. മുൻപ് ധാരാളം കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ ഇതുവഴി സർവീസ് നടത്തിയിരുന്നെങ്കിലും ഇന്ന് നാമമാത്രമായ സ്വകാര്യബസുകൾ മാത്രമാണുള്ളത്. കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നില്ല.
1967 ഓഗസ്റ്റ് 15ന് ആരംഭിച്ച ഹരിഹരപുരം - നെല്ലേറ്റിൽ മെഡിക്കൽ കോളേജ് ഓർഡിനറി കെ.എസ്.ആർ.ടി.സി ബസ് നിറുത്തലാക്കിയിട്ട് 3 വർഷമായി. 1970ൽ ആരംഭിച്ച കൊല്ലം - വർക്കല ക്ഷേത്രം ബസ് നിറുത്തലാക്കിയിട്ട് 2 വർഷമാകുന്നു. 1978ൽ സർവീസ് ആരംഭിച്ച കൊല്ലം - കൊച്ചാലുംമൂട്, വർക്കല ക്ഷേത്രം ബസ് സർവീസ് നിറുത്തിയിട്ട് 4 വർഷമാകുന്നു. വർക്കല രാധാകൃഷ്ണൻ സ്പീക്കറായിരുന്ന കാലത്ത് ആരംഭിച്ച തിരുവനന്തപുരം - തോണിപ്പാറ ബസ് സർവീസ് നിറുത്തിയിട്ടും വർഷങ്ങളായി.
ഹരിഹരപുരം സെന്റ് തോമസ് യു.പി സ്കൂൾ, ഹരിഹരപുരം ഗവ. എൽ.പി.എസ്, തോണിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം, സഹകരണ ബാങ്ക്, അങ്കണവാടികൾ എന്നിവിടങ്ങളിൽ എത്തിച്ചേരേണ്ടവരും യാത്രാദുരിതം നേരിടുന്നുണ്ട്. ഹരിഹരപുരത്ത് നിന്ന് കൊല്ലം - തിരുവനന്തപുരം ഭാഗങ്ങളിലേക്ക് ട്രെയിൻ യാത്ര ചെയ്യണമെങ്കിൽ വർക്കലയിലോ പരവൂരിലോ എത്തിച്ചേരണം. കൃത്യസമയങ്ങളിൽ ബസ് ഇല്ലാത്തത് ഇവരെ വലയ്ക്കുന്നുണ്ട്. മാറിമാറി വരുന്ന ജനപ്രതിനിധികൾ ഹരിഹരപുരത്തേ അവഗണിച്ചതോടെ ഗ്രാമം വികസന മുരടിപ്പിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |