ആലപ്പുഴ: ഹിന്ദി ഭാഷയോട് ആഭിമുഖ്യം വളർത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സുരീലി അദ്ധ്യാപക പരിശീലനം പാഴ് വേലയാണെന്ന് ഒരു വിഭാഗം അദ്ധ്യാപകർ പരാതിപ്പെടുന്നു. പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള ഹിന്ദി അദ്ധ്യാപകർക്ക് ഒരേ പരിശീലനമാണ് നൽകുന്നതെന്നാണ് ആക്ഷേപം.
പ്രൈമറി ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് നൽകേണ്ട പഠനപ്രക്രിയയോ പരിശീലനമോ അല്ല ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് നൽകേണ്ടത്. വിദ്യാർത്ഥികളുടെ നിലവാരത്തിൽ വ്യത്യാസം ഉണ്ടാകുന്നതുപോലെ തന്നെ അദ്ധ്യാപകരുടെ യോഗ്യതയും വ്യത്യസ്തങ്ങളാണ്.
അദ്ധ്യാപകരുടെ യോഗ്യതയും പ്രാവീണ്യവും പരിഗണിക്കാതെ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അദ്ധ്യാപകർക്കായി വിദ്യാഭ്യാസ ഉപജില്ലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇത്തരം പരിശീലനങ്ങൾ ലക്ഷ്യബോധമില്ലാതെ പണം ചെലവാക്കാൻ വേണ്ടി മാത്രം നടത്തുന്നവയാണെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ആരോപിക്കുന്നു. പരിശീലകരെ തിരഞ്ഞെടുക്കുന്നതിൽ രാഷ്ട്രീയസ്വാധിനം ഘടകമാണെന്നും ആക്ഷേപമുണ്ട്.
വാട്സ് ആപ്പ് വഴി ക്ഷണം
ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നിന്നുള്ള നിർദ്ദേശങ്ങളില്ലാതെ ഹയർ സെക്കൻഡറി അദ്ധ്യാപകരെ വിവിധ ട്രെയിനിംഗുകളിൽ പങ്കെടുപ്പിക്കുന്നതിന് വിടുതൽ ചെയ്യരുതെന്ന് പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ബി.ആർ.സികൾ ആർ.ഡി.ഡിമാരുടെ വാട്‌സ് ആപ്പ് മെസേജ് വഴിയാണ് പരിശീലനത്തിന് അദ്ധ്യാപകരെ വിളിപ്പിച്ചത്. കൊവിഡ് കാലത്ത് ഹയർ സെക്കൻഡറി ക്ലാസുകളിൽ തിരക്കുള്ള സന്ദർഭത്തിൽ നിലവാരമില്ലാത്ത പരിശീലനത്തിന് വിളിച്ചുവരുത്തുന്നത് തെറ്റായ നടപടിയാണെന്ന് അദ്ധ്യാപകർ ആരോപിക്കുന്നു.
""
യോഗ്യതയില്ലാത്ത അദ്ധ്യാപകരെ ഉപയോഗിച്ചുള്ള അദ്ധ്യാപക പരിശീലനം നിറുത്തിവക്കണം. ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനം ആവശ്യമാണെന്നിരിക്കെ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾക്ക് ഒരുമിച്ച് പരിശീലനം നൽകുന്നത് ഉചിതമല്ല. രാഷ്ട്രീയ നിയമനങ്ങൾക്ക് വഴങ്ങാതെ യോഗ്യരായവരെ പരിശീലകരാക്കണം.
എസ്.മനോജ്, ജനറൽ സെക്രട്ടറി,
എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |