കൊച്ചി: വനിതകളിലെ സംരംഭകത്വം വളർത്താൻ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് വുമൺ സ്റ്റാർട്ടപ്പ് ഉച്ചകോടി ഇന്നാരംഭിക്കും. ഇന്നും നാളെയുമായി (ബുധൻ, വ്യാഴം) ഓൺലൈനായി നടക്കുന്ന ഉച്ചകോടിയിൽ വനിതകൾക്ക് മാത്രമായി ഇന്നവേഷൻ ചലഞ്ച്, ഇൻവെസ്റ്റർ കഫെ, എന്നിവ ഒരുക്കിയിട്ടുണ്ട്. വനിതാ സംരംഭകർക്ക് മാത്രമായി ഒരുക്കുന്ന സംരംഭക നെറ്റ് വർക്കിംഗ് മീറ്റാണ് ആദ്യദിനത്തിലെ പ്രധാന ആകർഷണം. ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുന്ന യോഗത്തിൽ വനിതാ സംരംഭകർ നേരിട്ട് പങ്കെടുക്കും.
വനിതാ സംരംഭക ഉച്ചകോടിയിൽ https://wss.startupmission.in എന്ന വെബ്‌സൈറ്റിലൂടെ തത്സമയം പങ്കെടുക്കാം. രജിസ്‌ട്രേഷനും പങ്കെടുക്കാനുള്ള ടിക്കറ്റുകളും വെബ്‌സൈറ്റിലൂടെ ലഭിക്കും. ഏഴ് പാനൽ ചർച്ചകളിലൂടെ ഇന്ത്യയ്ക്കകത്തും വിദേശങ്ങളിൽ നിന്നുമുള്ള സംരംഭക, സാമ്പത്തിക, സാങ്കേതിക മേഖലകളിലെ 40 വിദഗ്ദ്ധർ ഉച്ചകോടിയിൽ സംസാരിക്കും.
അഞ്ചുലക്ഷം രൂപ ഗ്രാന്റ്
ഇന്നവേഷൻ ചലഞ്ചിലെ വിജയികൾക്ക് 5 ലക്ഷം രൂപ ഗ്രാന്റായി ലഭിക്കും. അർഹരായ വനിതാ സ്റ്റാർട്ടപ്പുകൾക്ക് സോഫ്റ്റ് ലോൺ വിഭാഗത്തിൽ ആറു ശതമാനം പലിശനിരക്കിൽ 15 ലക്ഷം രൂപ വരെ ലഭിക്കും. സീഡ് ഫണ്ടും ലഭ്യമാകും. നിലവിലുള്ള സ്റ്റാർട്ടപ്പിൽ നിക്ഷേപം നേടുന്നതിനു പ്രത്യേകമായി ഇൻവസ്റ്റർ കഫെയും ഉണ്ടാകും. സംരംഭകർക്ക് തങ്ങളുടെ ഉത്പന്നത്തെക്കുറിച്ച് നേരിട്ട് നിക്ഷേപകരുമായി സംവദിക്കാനും നിക്ഷേപ സാദ്ധ്യത കൂട്ടാനും സാധിക്കും.
ഒന്നോ അതിലധികം വനിതകളോ പ്രധാന ഓഹരിയുടമകളായുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കാണ് അപേക്ഷിക്കാൻ യോഗ്യത. പ്രോട്ടോടൈപ്പ് രൂപപ്പെടുത്തിയ സ്റ്റാർട്ടപ്പുകളാകണം, ഡി.പി.ഐ.ഐ.ടിയിൽ രജിസ്‌ട്രേഷൻ വേണം, കെ.എസ്.യു.എമ്മിന്റെ യുണീക് ഐഡി ഉണ്ടാകണം തുടങ്ങിയവയാണ് മറ്റ് നിബന്ധനകൾ.
"സ്റ്റാർട്ടപ്പ് അന്തരീക്ഷം പരിചയപ്പെടുന്നതിനൊപ്പം നൂതനത്വം, അന്താരാഷ്ട്ര ബന്ധങ്ങളും അവസരങ്ങളും തുടങ്ങിയ വിഷയങ്ങളിൽ വനിതകളിൽ അവബോധം വളർത്തുന്നതും ഉച്ചകോടിയുടെ ലക്ഷ്യം."
സ്റ്റാർട്ടപ്പ് മിഷൻ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |