കൊട്ടിയം: കഞ്ചാവു വില്പനയ്ക്കിടെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിൽപ്പെട്ട ഒരാളെ ഒന്നേകാൽ കിലോ കഞ്ചാവുമായി ചാത്തന്നൂർ എക്സൈസ് സംഘം പിടികൂടി. എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു കടന്ന പ്രതിയെ ഇരവിപുരം പൊലീസും പിടികൂടി. മയ്യനാട് കുട്ടിക്കട സ്വദേശി ജോയ് (51) ആണ് കഞ്ചാവുമായി ചാത്തന്നൂർ എക്സൈസിന്റെ പിടിയിലായത്. ചാത്തന്നൂർ എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ രാഹുൽ ആർ.രാജിനെ ആക്രമിച്ചു കടന്ന മയ്യനാട് ആലുംമൂട് എൽ.പി.എസിന് സമീപം പണ്ടാലയിൽ തെക്കതിൽ സാത്താൻ എന്ന സന്തോഷിനെയാണ് (35) ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൂട്ടിക്കട ഭാഗത്ത് എക്സൈസ് സംഘം പരിശോധന നടത്തവെയാണ് ബൈക്കിൽ കഞ്ചാവുമായി വരികയായിരുന്ന സംഘം എക്സൈസിന്റെ പിടിയിലാകുന്നത്. സംഘത്തെ ചോദ്യം ചെയ്യുന്നതിനിടെ കൈയിലുണ്ടായിരുന്ന ഇരുമ്പ് ഹുക്ക് ഉപയോഗിച്ച് രാഹുലിനെ ആക്രമിച്ച ശേഷം സന്തോഷ് രക്ഷപ്പെടുകയായിരുന്നു. മയ്യനാട്, കൂട്ടിക്കട, കൊട്ടിയം ഭാഗങ്ങൾ കേന്ദ്രീകരിച്ച് ചില്ലറ വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ. ആവശ്യക്കാർ പറയുന്നതനുസരിച്ച് ബൈക്കിലെത്തി കഞ്ചാവ് വിൽക്കുന്നതാണ് രീതി.
ഒന്നാംപ്രതി ജോയി കൊല്ലം എക്സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് മുൻപ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയാണ്. രണ്ടാംപ്രതി സന്തോഷ് കൊലക്കേസ് അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ്. ജോയി കഞ്ചാവ് വിൽപ്പന നടത്തുമ്പോൾ സുരക്ഷയൊരുക്കാനാണ് സന്തോഷിനെ ഒപ്പം കൂട്ടുന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായാൽ ആക്രമിച്ച് രക്ഷപ്പെടുന്നതാണ് പതിവ്. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ എം.കൃഷ്ണകുമാർ, അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സിബി സിറിൾ, കൊല്ലം ഇ.ഐ ആൻഡ് ഐ-ബി. പ്രിവന്റീവ് ഓഫീസർ ജെ. ജോൺ, പ്രിവന്റീവ് ഓഫീസർ ആർ.ജി. വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽകുമാർ, രാഹുൽ ആർ. രാജ്, എം.ആർ. അനീഷ്, അനിൽ, അഖിൽ, ജ്യോതി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി, ഡ്രൈവർ ബിനോജ് എന്നിവർ പങ്കെടുത്തു. ഉറവിടത്തെപ്പറ്റി അന്വേഷണം നടത്തുമെന്ന് കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി. റോബർട്ട് അറിയിച്ചു. പ്രതികൾ മറ്റു ജില്ലകളിൽ നടത്തിയ കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം നടത്തുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി. സുരേഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |