കൊടുങ്ങല്ലൂർ : ശക്തമായ വേലിയേറ്റം കൊണ്ട് പൊറുതിമുട്ടുകയാണ് കനോലി കനാലിനാൽ ചുറ്റപ്പെട്ട ആല ഗോതുരുത്തിലെ പാലത്തിന് സമീപത്തെ ജനങ്ങൾ. ഗോതുരുത്ത് പാലം ഇറങ്ങി ഇരുനൂറോളം മീറ്റർ അകലെയുള്ള ഏക റോഡിലെ കനത്ത വെള്ളക്കെട്ടാണ് ഇവരെ കുഴയ്ക്കുന്നത്. ഇതു മൂലം സമീപത്തെ ഒമ്പതോളം വീടുകളിലാണ് ഉപ്പുവെള്ളം കയറുന്നത്. നൂറോളം വീടുകളെയും പരോക്ഷമായി ഈ വെള്ളക്കെട്ട് ബാധിക്കുന്നു. കൂടാതെ നൂറോളം വിദ്യാർത്ഥികളും അദ്ധ്യാപകരും വെള്ളക്കെട്ടിൽ നീന്തിവേണം സമീപത്തെ ആല എൽ.പി സ്കൂളിലേക്കും അംഗൻവാടിയിലേക്കും പോകാൻ.
മൂന്ന് അടിയോളം ഉയരത്തിൽ 100 മീറ്ററിലധികം റോഡിൽ വ്യാപിച്ചു കിടക്കുകയാണ് ഈ വെള്ളക്കെട്ട്. ഓരോ ദിവസവും വെള്ളത്തിന്റെ അളവിൽ ക്രമാതീതമായ ഉയർച്ചയാണ് ഉണ്ടാകുന്നതെന്ന് സമീപവാസികൾ പറയുന്നു. റോഡിൽ കെട്ടി നിൽക്കുന്നത് ഉപ്പുവെള്ളമായതിനാൽ ഈ റോഡിലൂടെയുള്ള വാഹന യാത്രയും ദുഷ്ക്കരമായി. ഇരുചക്ര വാഹനങ്ങളും ഓട്ടോയും തുരുമ്പെടുത്ത് നശിക്കുമെന്നതിനാൽ സഞ്ചാരം നാട്ടുകാരും തത്കാലം നിറുത്തിവച്ചിരിക്കുകയാണ്. ഉപ്പുവെള്ളം ഭയന്ന് ഉടമകൾ പാലത്തിന് സമീപമാണ് ഇരുചക്ര വാഹനങ്ങളും മറ്റും പാർക്ക് ചെയ്തിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് ആരംഭിച്ച വേലിയേറ്റത്തെ തുടർന്ന് താഴ്ന്ന പ്രദേശമായ റോഡ് അവസാനിക്കുന്ന തുരുത്തിന്റെ കിഴക്ക് ഭാഗത്ത് വെള്ളം ഒഴുകിയെത്തുകയാണ്.
അടുത്ത നാല് മാസമെങ്കിലും ഈ പ്രതിഭാസം തുടരുമെന്നാണ് സമീപവാസികൾ പറയുന്നത്. ചെളിയും വെള്ളവും കൊണ്ട് നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഈ പ്രദേശത്ത് സംജാതമായത്. ടാറിംഗ് ഇല്ലാതെ കിടക്കുന്ന റോഡ് ഏതാനും വർഷം മുമ്പ് പി.ഡബ്ള്യു.ഡി ഏറ്റെടുത്തെങ്കിലും ഇതുവരെ നിർമ്മാണ പ്രവൃത്തികൾ നടത്തിയിട്ടില്ല. പത്ത് വർഷം മുമ്പാണ് കാര്യമായ ഫൗണ്ടേഷനൊന്നുമില്ലാതെ റോഡ് നിർമ്മിച്ചതെന്ന് പറയുന്നു. വിവരമറിഞ്ഞ് ഇ.ടി ടൈസൺ എം.എൽ.എ, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ എന്നിവർ ഇന്നലെ ഉച്ചയ്ക്ക് സ്ഥലം സന്ദർശിച്ചു. വേണ്ട നടപടികളെടുക്കാമെന്ന് ഉറപ്പു നൽകിയതായി നാട്ടുകാർ പറഞ്ഞു. 1460 കുടുംബങ്ങളാണ് ആകെ ആല ഗോതുരുത്ത് ദ്വീപിലുള്ളത്.
താഴ്ന്നുപോയ റോഡ് നാല് അടിയെങ്കിലും ഉയർത്തി നിർമ്മിച്ചാലേ വെള്ളക്കെട്ട് പരിഹരിക്കാനാകൂ.
രാജൻ പടിക്കൽ
വാർഡ് മെമ്പർ
ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് കൊണ്ടാണ് ഈ വെള്ളക്കെട്ട്. റോഡ് പൊക്കം കൂട്ടി നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണ്.
ഇ.ടി. ടൈസൺ
എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |