കടയ്ക്കാവൂർ: തോണിക്കടവിന് സമീപം നിർമ്മാണം പൂർത്തിയാക്കിയ ഫിഷ് ലാൻഡിംഗ് സെന്റർ ആർക്കും വേണ്ടാതെ തകർന്നടിഞ്ഞു. കടൽക്ഷോഭത്തിൽ തകർന്ന കെട്ടിടത്തിന്റെ പത്തോളം പില്ലറുകൾക്ക് പൂർണമായും ബലക്ഷയം സംഭവിച്ചു. ഇതിന് അനുബന്ധമായി നിർമ്മിച്ച കോൺക്രീറ്റ് റോഡും പൂർണമായും തകർന്നു. ശക്തമായ തിര കാരണം മണ്ണിടിഞ്ഞ് കെട്ടിടം ഒരു മീറ്ററോളം താഴ്ന്നു. ഇതാണ് തൂണുകൾക്ക് ബലക്ഷയം സംഭവിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
തീരദേശ വികസന കോർപ്പറേഷന്റെ നേതൃത്വത്തിലാണ് കെട്ടിടം നിർമ്മാണമാരംഭിച്ചത്. പതിനൊന്ന് മാസങ്ങൾ കൊണ്ടാണ് കെട്ടിടവും അനുബന്ധ റോഡും പൂർത്തിയാക്കിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്ഥലം കണ്ടെത്തിയപ്പോൾത്തന്നെ പ്രദേശവാസികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. വളരെയേറെ വീതി കുറഞ്ഞതും കടലിൽ നിന്ന് ഉയർന്നതുമായ പ്രദേശമായതിനാൽ കടലാക്രമണം ഉണ്ടാകുമെന്നും പെട്ടെന്ന് കെട്ടിടം തകരാൻ കാരണമാകുമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അഭിപ്രായപ്പെട്ടിരുന്നു. ഇതൊന്നും വകവയ്ക്കാതെയായിരുന്നു നിർമ്മാണം. അപകടകരമായ രീതിയിൽ തുടരുന്ന കെട്ടിടത്തിന്റെ സമീപം പ്രദേശത്തെ കുട്ടികൾ കളിക്കുന്നതിനും മറ്റുമായി വരുന്നുണ്ട്. വലിയൊരു ദുരന്തമുണ്ടാകും മുൻപ് കെട്ടിടം പൊളിച്ച് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |