തൊടുപുഴ: ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന നാല് ബാറ്ററികൾ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ ഒരാൾ പിടിയിലായി. കുമ്മംകല്ല് മലേപ്പറമ്പ് സ്വദേശിയും ഇപ്പോൾ മൂവാറ്റുപുഴ കാലാമ്പൂരിൽ താമസക്കാരനുമായ തൊട്ടിപറമ്പിൽ അമീനെയാണ് (39) സി.ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാൾ മുമ്പും മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഉപയോഗ ശൂന്യമായതിനാൽ ലേലം ചെയ്യുന്നതിനായി ആശുപത്രി ലാബിന് സമീപം സൂക്ഷിച്ചിരുന്ന ബാറ്ററികളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. കഴിഞ്ഞ ശനിയാഴ്ച ആദ്യം മോഷണം നടത്തിയതിനു ശേഷം ഇതിന്റെ തുടർച്ചയായി മറ്റ് ബാറ്ററികൾ കൂടി മോഷ്ടിക്കുകയായിരുന്നു. ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്ന് പകൽ സമയങ്ങളിൽ വാഹനത്തിലെത്തിയാണ് മോഷ്ടാക്കൾ ബാറ്ററികൾ കൊണ്ടുപോയതെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 20,000 രൂപ വില വരുന്ന ബാറ്ററികളാണ് മോഷ്ടിച്ച് കടത്തിയത്. മോർച്ചറിക്ക് സമീപം വാഹനവുമായി എത്തി മോഷ്ടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുവാറ്റുപുഴയിൽ ഇത് വിൽപ്പന നടത്തുകയും ചെയ്തതായി കണ്ടെത്തി. ബാറ്ററികൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |