പൊലീസിനും റവന്യൂ അധികൃതർക്കും നടപടി എടുക്കാൻ ഭയം
തൃക്കാക്കര: ജില്ലാ ആസ്ഥാനമായ കാക്കനാട് ഭൂമാഫിയയുടെ പിടിയിൽ. പണ്ട് രാത്രിയുടെ മറവിലായിരുന്നു ഭൂമാഫിയ പാടശേഖരങ്ങൾ നികത്തിയിരുന്നതെങ്കിൽ ഇന്ന് കഥമാറി. പട്ടാപ്പകൽ പൊലീസിന്റെയും റവന്യൂ അധികൃതരുടെയും കൺമുന്നിലൂടെയാണ് കാക്കനാട്ടെ ഭൂമാഫിയയുടെ വിളയാട്ടം. കളക്ടറേറ്റിന് വിളിപ്പാടകലെ താണപാടത്ത് രണ്ടുസ്ഥലങ്ങളിലായി ഏകദേശം ഒരേക്കറോളം വരുന്ന പാടശേഖരങ്ങളാണ് ഭൂമാഫിയ നികത്തുന്നത്. വാഴക്കാല വില്ലേജിന്റെ പരിധിയിലാണ് നികത്തൽ പ്രധാനമായും നടക്കുന്നത്. ഏക്കറുകണക്കിന് പാടശേഖരം അഞ്ചുസെന്റ് പ്ലോട്ടുകളായി തിരിച്ച് കെട്ടിടാവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് നികത്തുന്നത്.
പ്രദേശവാസികളുടെ പരാതിപെട്ടതോടെ കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും അതെല്ലാം അവഗണിച്ചാണ് നിലംനികത്തുന്നത്. കെട്ടിടാവശിഷ്ടങ്ങൾ കൊണ്ടുവന്നാണ് ഇവിടെ നികത്തുന്നത്. കൂടാതെ കാക്കനാടിന്റെ കിഴക്കൻ പ്രദേശങ്ങളിൽ അനധികൃതമായി മണ്ണെടുക്കുന്നതായും പരാതികളുയർന്നിട്ടുണ്ട്. താണപാടത്ത് പാടശേഖരങ്ങൾ നികത്തുന്നത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും ജില്ലാകളക്ടർ എന്നിവർക്ക് പരാതിപ്പെടാനൊരുങ്ങുകയാണ് നാട്ടുകാർ.
തൃക്കാക്കരയുടെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന നിലം നികത്തലിനെതിരെ നാട്ടുകാർ ബന്ധപ്പെട്ട അധികൃതർക്ക് നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല.സമീപ നഗരസഭകളെല്ലാം കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികൾ നടപ്പാക്കുമ്പോഴാണ് തൃക്കാക്കരയിൽ പൊലീസ് -റവന്യൂ അധികൃതരുടെയും ഒത്താശയോടെ നെൽവയൽ നികത്തൽ യഥേഷ്ടം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |