കോട്ടയം: താഴത്തങ്ങാടിയിൽനിന്ന് നാലര വർഷം മുമ്പ് കാണാതായ ദമ്പതികൾക്കായി മറിയപ്പള്ളി മുട്ടത്തെ പാറക്കുളത്തിൽ കോട്ടയം അഗ്നിശമനസേനയുടെ സ്‌കൂബ ടീം തെരച്ചിൽ നടത്തി. 37 മീറ്റർ താഴെ വരെ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ പത്തിന് തുടങ്ങിയ തെരച്ചിൽ ഉച്ചയോടെ അവസാനിപ്പിച്ചു. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വീണ്ടും തെരച്ചിൽ നടത്തിയേക്കും. ഫയർഫോഴ്‌സ് അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫിസർ പി.എൻ അജിത്കുമാർ, പി.വി പ്രവീൺ, മിഥുൻ, ഹനീഷ് ലാൽ, അനീഷ് വി. നായർ, കെ.എൻ സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ക്രൈംബ്രാഞ്ച് എസ്.പി എസ്. ഷെരീഫ്, ഡിവൈ.എസ്.പി അമ്മിണിക്കുട്ടൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
2017 ഏപ്രിൽ ആറിന് കാണാതായ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവർക്കായാണ് തെരച്ചിൽ നടത്തിയത്. കഴിഞ്ഞയാഴ്ച കുളത്തിലെ കാടുനീക്കി വൃത്തിയാക്കിയിരുന്നു. ജില്ലയിലെ ജലാശയങ്ങളിലെല്ലാം പരിശോധന നടത്തുന്നതിെന്റ ഭാഗമായാണ് ഈ കുളത്തിലും തെരച്ചിൽ നടത്തിയത്. ക്രൈംബ്രാഞ്ചാണ് തിരോധാനം സംബന്ധിച്ച കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |