കണ്ണൂർ :മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻ.ക്യു.എ.എസ്) അംഗീകാരം. മികച്ച പ്രവർത്തനത്തിനാണ് അംഗീകാരം. ഇതിന്റെ ഭാഗമായി 19.40 ലക്ഷം രൂപ ആശുപത്രിക്ക് ഗ്രാൻഡിനത്തിൽ ലഭിക്കും. രോഗികൾക്ക് ഒരുക്കിയ സേവനങ്ങൾ, സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്.
ആശുപത്രിയിലെ 14 ഡിപ്പാർട്ട്‌മെന്റുകളാണ് കേന്ദ്രസംഘം പരിശോധിച്ചത്. ഇതിൽ ലക്ഷ്യ സർട്ടിഫിക്കേഷൻ പ്രകാരം തയ്യാറാക്കിയ ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ എന്നിവ ഉൾപ്പെടും. എൻ.ക്യു.എ.എസിന്റെ ഭാഗമായി 94 ശതമാനം മാർക്കാണ് സ്ഥാപനം കരസ്ഥമാക്കിയത്. ലക്ഷ്യ സർട്ടിഫിക്കേഷനിൽ പ്രസവമുറിക്ക് 99 ശതമാനവും പ്രസവ ശസ്ത്രക്രിയാ തിയേറ്ററിന് 95 ശതമാനം മാർക്കും ലഭിച്ചു. ഈ വർഷം ഒക്ടോബറിലാണ് കേന്ദ്രസംഘം പരിശോധന നടത്തിയത്.
നേരത്തെ ജില്ലാതല ആശുപത്രികൾക്കുള്ള സംസ്ഥാന കായകൽപ്പ അവാർഡ്, കാഷ് (കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേഡ്‌സ് ഫോർ ഹോസ്പിറ്റൽസ്) അക്രഡിറ്റേഷൻ എന്നിവയും മാങ്ങാട്ടുപറമ്പ് കരസ്ഥമാക്കിയിരുന്നു.
അംഗീകാരം മൂന്ന് വർഷത്തേക്ക്
അടുത്ത രണ്ടുവർഷവും ഗ്രാന്റ് ലഭിക്കും. എല്ലാവർഷവും സംസ്ഥാന വിലയിരുത്തൽ സംഘം ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം തുക അനുവദിക്കും. ആശുപത്രിയിലെ കിടക്കകളുടെ എണ്ണത്തിനനുസരിച്ചാണ് തുക ലഭിക്കുക. ആശുപത്രിയിൽ 134 അത്യാധുനിക കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ കിടക്കക്കും 10000 രൂപ വീതം ലഭിക്കും. ഇതിന് പുറമേ രാജ്യത്തെ സർക്കാർ ആശുപത്രികളിലെ ഏറ്റവും മികച്ച പ്രസവമുറികൾക്കും ശസ്ത്രക്രിയാതിയേറ്ററിനും 'ലക്ഷ്യ' സർട്ടിഫിക്കേഷൻ പ്രകാരം ആറു ലക്ഷം രൂപയുടെ ഗ്രാന്റും ലഭിക്കും.
മെച്ചപ്പെടുത്തണം ഇനിയും
അനുവദിച്ച തുകയിൽ 75 ശതമാനം ആശുപത്രിയുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്താനായി ഉപയോഗിക്കണം. 25 ശതമാനം ജീവനക്കാർക്കുള്ള ഇൻസെന്റീവാണ്. ഒരു വർഷത്തിനകം തുക വിനിയോഗിക്കണം. തുടർന്ന് അടുത്ത വർഷം പരിശോധന നടത്തി രണ്ടാമത്തെ ഗഡു അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |