വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ ചൂർക്കുന്നിന് സമീപം ആരംഭിക്കുന്ന ടാർ മിക്സിംഗ് പ്ലാന്റിനെതിരെ ജനകീയ പ്രതിഷേധം. സുരക്ഷാ മാനദണ്ഡങ്ങളോ പഞ്ചായത്തിന്റെ അനുമതിയോ ഇല്ലാതെയാണ് ഈ മേഖലയിൽ ടാർ മിക്സിംഗ് പ്ലാന്റ് ആരംഭിക്കാൻ പോകുന്നത്. ജനവാസ മേഖലയായ ഇവിടെ പ്ലാന്റ് സ്ഥാപിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. പ്ലാന്റിന് സമീപത്തായി നാല് വാർഡുകളിലെ എഴുനൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ജനപ്രതിനിധികളും പൊതുപ്രവർത്തകരും പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ രംഗത്ത് വന്നിട്ടും ഉടമകൾ അതൊന്നും ചെവികൊള്ളാൻ തയ്യാറാവുന്നില്ല. പ്ലാന്റിന്റെ പണി ഇപ്പോൾ അവസാനഘട്ടത്തിലാണ്.
ചൂർകുന്നിൽ പ്ലാന്റ് സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് സി.പി.എം കണ്ണമ്പ്ര ഒന്ന് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രക്ഷോഭം ഏരിയാ കമ്മിറ്റി അംഗം ടി. കണ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി ചന്ദ്രൻ അദ്ധ്യക്ഷനായി. സി.പി.എം ലോക്കൽ സെക്രട്ടറി എം. കൃഷ്ണദാസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.കെ സുരേന്ദ്രൻ, കെ. രതീഷ്, കെ. സുലോചന, കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി, വൈസ് പ്രസിഡന്റ് കെ.ആർ മുരളി, അഡ്വ. രവീന്ദ്രൻ കുന്നംപുള്ളി, സ്വരൂപ്, ഡി. റെജിമോൻ എന്നിവർ സംസാരിച്ചു. പ്ലാന്റ് നിർമ്മാണം നിറുത്തിവയ്ക്കാൻ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ലോക്കൽ സെക്രട്ടറി എം. കൃഷ്ണദാസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |