കണ്ണൂർ : സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ബൈപാസ് നിർമ്മാണത്തിന് ജില്ലയിൽ വേഗമേറി.റോഡ് വീതി കൂട്ടുന്നതിനും കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ ബൈപാസുകളിലെ പാലം നിർമ്മാണവും തുടങ്ങിക്കഴിഞ്ഞു.
തളിപ്പറമ്പ് –- മുഴപ്പിലങ്ങാട് റീച്ചിൽ വിശ്വസമുദ്ര എൻജിനിയറിംഗിനും തളിപ്പറമ്പ് –- നീലേശ്വരം റീച്ചിൽ മേഘ കൺസ്‌ട്രക്‌ഷൻസിനുമാണ് നിർമാണച്ചുമതല. രണ്ടു റീച്ചിലും പ്രവൃത്തി ത്വരിതഗതിയിലാണ്.
തളിപ്പറമ്പ് കുറ്റിക്കോൽ മുതൽ മുഴപ്പിലങ്ങാടുവരെ 30 കിലോമീറ്ററിൽ വിവിധ സ്ഥലങ്ങളിൽ പ്രവൃത്തി ആരംഭിച്ചു. കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ ബൈപാസുകൾക്കായി ഏറ്റെടുത്ത സ്ഥലങ്ങളിലെ മരം മുറിച്ചുനീക്കൽ ഏറെക്കുറെ പൂർത്തിയായി. പലിയിടത്തും മണ്ണിട്ടുതുടങ്ങി. വളപട്ടണം പുഴയിലെ പാലം നിർമ്മാണത്തിന് പാപ്പിനിശേരി തുരുത്തിയിൽ പൈലിംഗും തുടങ്ങി. അരകിലോമീറ്ററോളം പുഴയ്‌ക്കു കുറുകെയും അരകിലോമീറ്ററിനടുത്ത് ചതുപ്പിന് മുകളിലൂടെയും വയഡക്ട് മാതൃകയിലുമാണ് പാലം.കണ്ണൂർ ബൈപാസിൽ വളപട്ടണം പുഴയ്‌ക്കുകുറുകെ നിർമ്മിക്കുന്ന പാലത്തിന് ഒരു കിലോമീറ്റർ നീളമുണ്ടാകും.
കണ്ണൂർ ജില്ലയിൽ ഏറ്റെടുത്തത് 200 ഹെക്ടർ
രണ്ട് റീച്ചുകളിലും ഇരുഭാഗങ്ങളിലുമായി 200 ഹെക്ടറാണ് ജില്ലയിൽ ഏറ്റെടുത്തത്. സ്ഥലമേറ്റെടുക്കലിലെ എതിർപ്പും മറ്റുമാണ് നിർമാണം വൈകിപ്പിച്ചത്. നാലുവരിയാക്കുന്നതിനൊപ്പം നിലവിലുള്ള റോഡിലെ അപകടകരമായ കയറ്റിറക്കങ്ങൾ കുറക്കും. വളവുകൾ നിവർത്തുന്നുമുണ്ട്. മുഴപ്പിലങ്ങാട് –- മാഹി ബൈപാസ് മേയിൽ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ത്വരിതഗതിയിലാണ്.
നടപടികൾ അതിവേഗം
കാസർകോട് ജില്ലയിലെ തലപ്പാടി-ചെങ്കള, ചെങ്കള-നീലേശ്വരം, കണ്ണൂർ ജില്ലയിലെ പേരോൾ– തളിപ്പറമ്പ്, തളിപ്പറമ്പ്-മുഴപ്പിലങ്ങാട്, കോഴിക്കോട് ജില്ലയിലെ അഴിയൂർ– വെങ്ങളം, മലപ്പുറം ജില്ല ഉൾപ്പെടുന്ന രാമനാട്ടുകര -വളാഞ്ചേരി, വളാഞ്ചേരി -കാപ്പിരിക്കാട്, കൊല്ലം ജില്ലയിലെ കൊറ്റൻകുളങ്ങര-കൊല്ലം ബൈപാസ്, കൊല്ലം ബൈപാസ് – കടമ്പാട്ടുകോണം എന്നീ റീച്ചുകളുടെ പ്രാഥമിക നടപടികൾ പൂർത്തിയായിവരുന്നു. കൂടാതെ തലശേരി-മാഹി ബൈപാസ്, കോഴിക്കോട് ബൈപാസ്, നീലേശ്വരം റെയിൽവേ മേൽപ്പാലം, വടകര ഭാഗത്തെ പാലോളി, മൂരാട് പാലങ്ങൾ, കഴക്കൂട്ടം മേൽപ്പാലം എന്നിവയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |