കൊല്ലം: അച്ഛന്റെ പ്രസംഗിക്കാൻ എത്തുന്നതിനു മുമ്പ് യോഗസ്ഥലത്ത് ആളെക്കൂട്ടുന്ന വിപ്ലവഗായികയായിരുന്നു കുട്ടിക്കാലത്ത് കെ. ഇന്ദിരക്കുട്ടി. 'വരിക വരിക സഹജരേ, സഹനസമര സമയമായി... ' ഇന്ദിരക്കുട്ടിയും സഹോദരി അയിഷ രാജനും വേദിയിൽ ആസ്വദിച്ചു പാടുമ്പോൾ സദസിൽ ആവേശം പൂണ്ടിരുന്നത് ആയിരങ്ങളാണ്.
ദേശീയപ്രസ്ഥാനത്തിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും പ്രവർത്തനങ്ങളുമായി സി. കേശവൻ വീട് വിട്ടിറങ്ങിയാൽ ദിവസങ്ങൾക്ക് ശേഷമാകും തിരിച്ചുവരുന്നത്. ഓരോ ദിവസവും മയ്യനാട് തോപ്പിൽ വീടിന്റെ ഉമ്മറത്ത് അച്ഛനെ കാത്തിരിക്കുമായിരുന്നു മക്കൾ. സമരമുഖങ്ങളിലേക്കൊന്നും സി. കേശവൻ മക്കളെ കൊണ്ടുപോകുമായിരുന്നില്ല. പക്ഷേ കൊല്ലം ജില്ലയിലും ആലപ്പുഴയിലും തിരുവനന്തപുരത്തുമൊക്കെ നടക്കുന്ന യോഗങ്ങൾക്ക് ഇടയ്ക്കിടെ ഇന്ദിരക്കുട്ടിയേയും അയിഷ രാജനെയും കൂടെക്കൂട്ടുമായിരുന്നു. അവിടമാകെ ആവേശം വിതറിയാണ് ഇരുവരും മടങ്ങിയിരുന്നത്. ഇന്ദിരക്കുട്ടി ടീച്ചർ ബാലേട്ടൻ എന്നു വിളിക്കുന്ന (സഹോദരനായ കൗമുദി ബാലകൃഷ്ണൻ) ആണ് പാട്ടുകൾ പഠിപ്പിച്ചിരുന്നത്.
പഠനത്തിൽ മിടുക്കിയായിരുന്നു. അതുകൊണ്ട് തന്നെ ബിഎഡ് ലഭിച്ചതിന് പിന്നാലെ മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപികയായി. ഇന്നലെ ടീച്ചറുടെ ഭൗതികദേഹം അവസാനമായി കാണാനെത്തിയവരിൽ വലിയൊരു വിഭാഗവും ശിഷ്യരായിരുന്നു. സയൻസായിരുന്നു വിഷയമെങ്കിലും ടീച്ചർ നന്നായി ഇംഗ്ലീഷ് പഠിപ്പിക്കുമായിരുന്നു. പലർക്കും കടുകട്ടിയായിരുന്ന ഇംഗ്ലീഷ് വ്യാകരണം ടീച്ചർ വളരെ ലളിതമായി പഠിപ്പിച്ചത് ശിഷ്യരുടെ മനസിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു. രണ്ട് മക്കളും ചെറിയ കുട്ടികളായിരിക്കുമ്പോൾ ഭർത്താവ് അനി ദാമോദരൻ യാത്രയായി. മകൻ രഞ്ജിത്തും ചെറുപ്പകാലത്ത് തന്നെ മരിച്ചു. ആ വേദനകളെയെല്ലാം ടീച്ചർ മനക്കരുത്ത് കൊണ്ട് നേരിട്ടു.
1990ൽ അദ്ധ്യാപന ജീവിതം അവസാനിക്കുന്നത് വരെ ടീച്ചർക്ക് കാര്യമായ രാഷ്ട്രീയമൊന്നും ഇല്ലായിരുന്നു. അദ്യ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ സി.പി.ഐ നേതാക്കളെത്തി പാർട്ടിയിലേക്ക് ക്ഷണിച്ച് സ്ഥാനാർത്ഥിയാക്കുകയായിരുന്നു. പിന്നീട് സി.പി.ഐയുടെ പ്രവർത്തനങ്ങളിൽ സജീവമായ ഇന്ദിരക്കുട്ടി ടീച്ചർ നാട്ടുകാരുടെ പ്രിയപ്പെട്ട നേതാവായി. ആരോഗ്യ പ്രശ്നങ്ങൾ കലശലാകുന്നത് വരെ ടീച്ചർ പൊതുരംഗത്ത് സജീവമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |