കൊല്ലം: ജില്ലാ ആയുർവേദ ആശുപത്രിയിൽ സിദ്ധ വിഭാഗം തുടങ്ങി ജനറൽ ഒ.പി ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടികളൊന്നും മുന്നോട്ട് നീങ്ങിയിട്ടില്ല. സംസ്ഥാനത്തെ മുഴുവൻ ജില്ലാ ആയുർവേദ ആശുപത്രികളിൽ സിദ്ധ വിഭാഗം ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ വാഗ്ദാനം നൽകിയിരുന്നു.
നിലവിൽ എട്ട് ജില്ലാ ആശുപത്രികളിലാണ് സിദ്ധ വിഭാഗത്തിന്റെ ജനറൽ ഒ.പി പ്രവർത്തിക്കുന്നത്. നേരത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വിനിയോഗത്തിലൂടെയാണ് ഇവ പ്രവർത്തിച്ചിരുന്നത്. പക്ഷേ, ഇപ്പോൾ പ്രത്യേക വിഭാഗമായി തന്നെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കൊല്ലം ജില്ലാ ആയുർവേദ ആശുപത്രിയിലും ഈ മാതൃക പിന്തുടർന്നാൽ സിദ്ധ ചികിത്സയുടെ പ്രയോജനം സാധാരണക്കാരിലേക്കെത്തിക്കാൻ എളുപ്പമാകും. ജില്ലാ പഞ്ചായത്തിന്റേതടക്കമുള്ള പ്ലാൻ ഫണ്ടുകൾ വിനിയോഗിക്കാനും കഴിയും. ജനറൽ ഒ.പി ആരംഭിക്കുന്നതിലൂടെ പാരമ്പര്യ ചികിത്സാരീതികളുടെ പ്രയോജനം ലഭിക്കുന്നതിനൊപ്പം സർക്കാർ പ്രഖ്യാപിക്കുന്ന ചികിത്സാപദ്ധതികളും വിജയകരമായി നടപ്പാക്കാനാവും.
# ത്വക്ക് രോഗ ചികിത്സയും
ജനറൽ ഒ.പി ആരംഭിക്കുന്നതോടെ ത്വക്ക് രോഗ ചികിത്സയ്‌ക്കും സിദ്ധ പ്രയോജനപ്പെടുത്താൻ കഴിയും. വിട്ടുമാറാത്ത ത്വക്ക് രോഗമെന്ന് വിധിയെഴുതിയ പലതും സിദ്ധയിലൂടെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്ന് സിദ്ധ വിദഗ്ദ്ധർ അവകാശപ്പെടുന്നുണ്ട്. ത്വക്ക് രോഗങ്ങൾക്ക് കൂടുതൽ പേരും സിദ്ധ ചികിത്സയെ ആശ്രയിക്കുന്നത് ഇത് ശരിവയ്ക്കുന്നതിന്റെ സൂചന കൂടിയാണ്. സോറിയാസിസ് രോഗികളും സ്റ്റീറോയിഡുകൾ ഉപയോഗിക്കുന്നവരും പാരമ്പര്യ ചികിത്സ എന്നനിലയിൽ സിദ്ധയെ കൂടുതലായി ആശ്രയിക്കുന്നുണ്ട്.
# മുടക്കാൻ കാശില്ല
സിദ്ധ ചികിത്സയിലെ മകളിർജ്യോതി പദ്ധതിയുൾപ്പെടെ വ്യാപിപ്പിക്കുന്നതിന് തടസമായി നിൽക്കുന്നത് ഫണ്ടിന്റെ അഭാവമാണ്. നിലവിലുള്ള അഞ്ച് ഡിസ്‍പെൻസറികൾ കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കിയാൽ പോലും അവയുടെ പരിധിയിലുള്ള പഞ്ചായത്തിൽ മാത്രമായി ചികിത്സ ഒതുക്കേണ്ടിവരും. സമീപ പഞ്ചായത്തുകളിലടക്കം എല്ലായിടത്തും പദ്ധതി നടപ്പാക്കണമെന്ന ആഗ്രഹമാണ് സിദ്ധ പ്രവർത്തകർക്കുള്ളത്. എന്നാൽ പലേടത്തും ഫണ്ടിന്റെ അഭാവം പദ്ധതിയെ തളർത്തുകയാണ്.
# സിദ്ധ വിഭാഗമുള്ള ജില്ലാ ആയുർവേദ ആശുപത്രികൾ
പത്തനംതിട്ട കോട്ടയം എറണാകുളം തൃശൂർ കോഴിക്കോട് കണ്ണൂർ വയനാട് കാസർകോഡ്
# ജനറൽ ഒ.പിയിലെ ചികിത്സകൾ
പൊതുവായ രോഗങ്ങൾക്ക് പുറമെ വാതരോഗങ്ങൾ, സ്ത്രീജന്യ രോഗങ്ങൾ, വർമ്മ ചികിത്സ, അടിപ്പെട്ടത് മൂലമുള്ള രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ
..........................................
ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ജില്ലാ ആശുപത്രിയിൽ സിദ്ധ വിഭാഗം ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണം. നിലവിൽ വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഒരേയൊരു സിദ്ധ ഡിസ്പെൻസറിയാണ് തേവലക്കരയിൽ സ്ഥിതി ചെയ്യുന്നത്. ഈ ആശുപത്രി 30 കിടക്കകളുളള ആശുപത്രിയായി ഉയർത്തണം. കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച നിലമേൽ പഞ്ചായത്തിനു കീഴിലുള്ള സിദ്ധ ആശുപത്രി ഇതുവരെയും തുടങ്ങിയിട്ടില്ല. 'മകളിർ ജ്യോതി' എന്ന പദ്ധതി മാത്രമാണ് ഇന്ന് വകുപ്പിന് കീഴിലുള്ള ഒരേയൊരു സിദ്ധ പ്രോജക്ട്. ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായ സിദ്ധയിലെ ത്വക് രോഗ ചികിത്സാ വിഭാഗം, വർമ്മ ചികിത്സാ വിഭാഗം തുടങ്ങിയവ പ്രത്യേക പദ്ധതികളായി വകുപ്പിന് കീഴിൽ തുടങ്ങണം
ഡോ. അഭിൽ മോഹൻ,
പ്രസിഡന്റ്,
സിദ്ധ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |