തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങൾ തുടർച്ചയായി അരങ്ങേറുന്ന സാഹചര്യത്തിൽ പൊലീസ് നിഷ്ക്രിയമാണെന്ന ആരോപണം ശക്തം. ഇന്നലെ കണിയാപുരത്ത് മദ്യപസംഘം മൂന്ന് യുവാക്കളെ ആക്രമിച്ചതാണ് ഒടുവിലത്തെ സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇതേസംഘം മൂന്ന് വീടുകൾക്ക് നേരെയും ആക്രമണം നടത്തി.
കഴിഞ്ഞ രണ്ടുമാസത്തിനിടെ 20ഓളം ആക്രമണങ്ങളാണ് തലസ്ഥാനത്തുണ്ടായത്. മിക്കയിടത്തും ലഹരിയും ഗുണ്ടാ കുടിപ്പകയും കാരണങ്ങളായപ്പോൾ ചിലയിടത്ത് അതിർത്തി തർക്കവും രാഷ്ട്രീയ വൈരവും ക്വട്ടേഷനുമായിരുന്നു കാരണം. രാഷ്ട്രീയ ഇടപെടലുകൾ കാരണം കർശന നടപടികൾ സ്വീകരിക്കാൻ സാധിക്കുന്നില്ലെന്ന ആക്ഷേപവും ഒരുവിഭാഗം പൊലീസുകാർക്കിടയിലുണ്ട്. ക്രിമിനലുകൾക്ക് പ്രാദേശികമായി രാഷ്ട്രീയപ്പാർട്ടികളുടെ സഹായം ലഭിക്കുന്നുവെന്നാണ് ആരോപണം.
ആക്രമണങ്ങൾ ഇങ്ങനെ
ഡിസംബർ 24 ശ്രീകാര്യത്ത് ട്രാൻസ്ജെൻഡറിനെ വീട്ടിൽക്കയറി മദ്യപസംഘം ആക്രമിച്ചു. പൊലീസ് നടപടി സ്വീകരിക്കാൻ വൈകിയെന്ന് ആക്ഷേപമുയർന്നതിന് പിന്നാലെ രണ്ടുപേരെ പിടികൂടി. അതേദിവസം വട്ടിയൂർക്കാവിന് സമീപം കാച്ചാണി സ്കൂൾ ജംഗ്ഷനിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. പരസ്പരം സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആക്രമണത്തിൽ രണ്ടുപേർക്ക് കുത്തേറ്റു.
ഡിസംബർ 20: ബാലരാമപുരത്ത് ലഹരിക്കടിമകളായ യുവാക്കൾ പത്തലധികം വാഹനങ്ങൾ വെട്ടിത്തകർത്തു. ആക്രമണത്തിനിടെ വാഹനയാത്രക്കാർക്കും പരിക്കേറ്റു. പ്രതികളിൽ ഒരാളെ പൊലീസ് പിടികൂടി.
ഡിസംബർ 13: നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ വീടുകയറി ഗുണ്ടാ ആക്രമണം. ആറാലുംമൂട് സ്വദേശി സുനിലിന് തലയ്ക്ക് വെട്ടേറ്റു. നാലംഗ സംഘമാണ് മുളകുപൊടി വിതറിയ ശേഷം ആക്രമണം നടത്തിയത്. അക്രമിസംഘത്തിന്റെ കഞ്ചാവ് വില്പന സുനിൽ പൊലീസിനെ അറിയിച്ചതാണ് പ്രകോപനത്തിന് കാരണം.
ഡിസംബർ 12: ബാലരാമപുരം മുക്കംപാലമൂട് ജുവലറി ഉടമയുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം. അന്നുതന്നെ നെയ്യാറ്റിൻകര ആലുംമൂട്ടിൽ നാലംഗ സംഘം വീടുകയറി ഓട്ടോഡ്രൈവറെ വെട്ടിപ്പരിക്കേല്പിച്ചു.
ഡിസംബർ 11: ഓട്ടോയിലും ബൈക്കുകളിലുമെത്തിയ 11അംഗ ഗുണ്ടാസംഘം പോത്തൻകോട് സ്വദേശി സുധീഷിനെ ക്രൂരമായി വെട്ടിക്കൊന്നു. ഇടതുപാദം വെട്ടിമാറ്റി റോഡിലെറിഞ്ഞു. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിൽ. സുധീഷിന്റെ സഹോദരീഭർത്താവടക്കം 12 പേരാണ് പ്രതികൾ. മുഖ്യപ്രതി ഒട്ടകം രാജേഷിനെ അന്വേഷിക്കുന്നതിനിടെ പൊലീസുകാരൻ കായലിൽ വീണ് മരിച്ചു. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം എല്ലാ പ്രതികളും പിടിയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |