കൊച്ചി: വൻപ്രതീക്ഷകളുമായി പുതുവർഷത്തെ വരവേൽക്കുകയാണ് കൊച്ചി. ഗതാഗത മേഖലയിലും ടൂറിസം മേഖലയിലുമുൾപ്പെടെ വിപ്ലവകരമായ മാറ്റങ്ങളാകും 2022 കൊച്ചിക്ക് സമ്മാനിക്കുക.
വാട്ടർമെട്രോ
കേരളത്തിലെ ആദ്യത്തെ വാട്ടർ മെട്രോ പദ്ധതി. 13 ആധുനിക ബോട്ടുകൾ. ആദ്യബോട്ട് ഇന്നലെ കൈമാറി. 100 സീറ്റുള്ള ബോട്ട് ഫുൾ എ.സിയാണ്. 2022ൽ മുഴുവൻ ബോട്ടുകളും സർവീസിന് സജ്ജമാക്കാനാണ് ലക്ഷ്യം.
മെട്രോ രണ്ടാം ഘട്ടം
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണത്തിന്റെ ആരംഭം കാത്തിരിക്കുകയാണ് നഗരം. സ്ഥലമേറ്റെടുക്കലും റോഡ് വീതികൂട്ടലും പുരോഗമിക്കുന്നു. പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെയാണ് രണ്ടാം ഘട്ടം.കേന്ദ്രാനുമതി വേഗത്തിൽ ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.
ഇടപ്പള്ളി- മൂത്തകുന്നം പാത
2005ൽ വിഭാവനം ചെയ്ത പദ്ധതിക്ക് അനക്കം വെച്ചത് 2018ൽ. 2021ൽ സ്ഥലമേറ്റെടുപ്പിന് കൂടുതൽ തുക അനുവദിച്ചതോടെ നടപടികൾക്ക് കൂടുതൽ വേഗം കൈവന്നിട്ടുണ്ട്.
ഐ.എൻ.എസ് വിക്രാന്ത്
തദ്ദേശീയമായി നിർമിക്കുന്ന ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് കടൽയാത്രയ്ക്കിറങ്ങിയത് കഴിഞ്ഞ ആഗസ്റ്റിലാണ്. ഈ വർഷം ആഗസ്റ്റ് 15ന് നാവികസേനാ വ്യൂഹത്തിൽ ചേർക്കലാണ് ലക്ഷ്യം. കൊച്ചി കപ്പൽശാലയ്ക്ക് മാത്രമല്ല കൊച്ചിക്ക് കൂടി അഭിമാനം.
വിനോദ സഞ്ചാര മേഖല
നിറമുള്ള പ്രതീക്ഷകളോടെ കാത്തിരിക്കുന്നതാണ് കൊച്ചിയുടെ വിനോദസഞ്ചാര മേഖല. ഗ്രാമീണ ടൂറസത്തിന്റെ അനന്തസാധ്യതകൾ തുറന്നിട്ടാണ് പുതുവർഷത്തിൽ കൊച്ചി സഞ്ചാരികളെ മാടിവിളിക്കുന്നത്. ഭൂതത്താൻകെട്ട്, തട്ടേക്കാട്, കപ്രിക്കാട്, കടമക്കുടി, വൈപ്പിൻ, ഏഴാറ്റുമുഖം പൈതൃകഗ്രാമം, ഞാറക്കൽ അക്വാ ടൂറിസം എന്നിവയെല്ലാം പ്രതീക്ഷകളോടെയാണ് പുതുവർഷത്തെ വരവേൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |